Wednesday, January 20, 2021

ഗ്രേറ്റ് അടുക്കള ഗ്രേറ്റ് ഇന്ത്യന്‍ അടുക്കളയാകുന്നതെങ്ങനെ

ഉപരിപ്ലവചര്‍ച്ചകളില്‍ അഭിരമിക്കുകയും പെട്ടെന്നു തന്നെ തന്റെ സ്വകാര്യജീവിതത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. അത് ഡ്രാഗണ്‍ ഫ്രൂട്ടിന് കമലമെന്ന് പേരു നല്കുന്നതുപോലെയൊരു ഗിമ്മിക്കുമല്ല. യഥാര്‍ത്ഥ ഇന്ത്യനവസ്ഥയെ മറച്ചുവച്ച് മറ്റെന്തിനെയോ പൊലിപ്പിക്കുന്ന, പുറമേ ദൃശ്യമാകുന്ന കുടുംബമെന്ന കൂട്ടിക്കെട്ടിനകം എത്രത്തോളം ദുര്‍ബ്ബലവും ദുഷിച്ചതുമാണെന്നും വാഷ്ബേസിനു കീഴിലെ അഴുക്കുവെള്ളം പോലെ നേരില്‍ക്കണ്ടാലും ദൃശ്യമാകാത്തതാണെന്നും പറയുന്നതിനാലാണ് ഗ്രേറ്റ് അടുക്കളയെന്ന പേര് ഗ്രേറ്റ് ഇന്ത്യന്‍ അടുക്കളയാകുന്നത്. ദൃശ്യവിനിമയമെന്ന നിലയില്‍ അടുക്കളിയിലെ പൊട്ടും പൊടിയും വരെ സ്ത്രീയെ നിര്‍ണ്ണയിക്കുന്നതെങ്ങനെ എന്ന തലത്തിലേക്ക് വളരുന്ന സിനിമയാണത്. എണ്ണയില്‍ വേവുന്ന പലഹാരങ്ങളും കറിക്കത്തിയില്‍ നുറുങ്ങിത്തീരുന്ന പച്ചക്കറികളും ക്ലോസപ്പിലും നിശ്ചലമായ ക്യാമറാ ആംഗിളിലും പ്രേക്ഷകരെ പരീക്ഷിക്കുകയാണ്. ഗ്യാസടുപ്പിനൊപ്പം പുകയടുപ്പില്‍ വേവുന്ന ഭക്ഷണം രണ്ടു തലമുറയുടെ വീക്ഷണ വ്യത്യാസങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിക്കുകയും അതിലെ സ്വാസ്ഥ്യങ്ങളെ കുത്തിനോവിക്കുകയുമാണ്.

Sunday, December 06, 2020

ഴാനറോ ജോണറോ ജാനറോ ഈ ജനുസ്സ്!

പദം genre എന്നാണ്. ഉച്ചാരണത്തിന്റെ കാര്യത്തിൽ പലതും കേൾക്കാറുണ്ട്. ഴാനറെന്ന് എഴുതുന്നവരും ജോണറിനെ സ്നേഹിക്കുന്നവരും ജാനറിനെ മാത്രം ഉച്ചരിക്കുന്നവരും - അങ്ങനെയേറെപ്പേർ. ആശയക്കുഴപ്പമൊന്നും ഇക്കാര്യത്തിലില്ല. ജനുസ്സെന്ന പ്രയോഗത്തിന് സ്പീഷിസുമായുള്ള ബന്ധം ആലോചിക്കുമ്പോൾ genre-നെ അങ്ങനെ തന്നെ കൈകാര്യം ചെയ്താൽ മതിയോ എന്നൊരു തോന്നൽ വന്നുചേരും. സാഹിത്യരൂപമെന്നും പ്രരൂപമെന്നും തനിമലയാളത്തിൽ എഴുതിക്കാണിക്കുന്നവരുമുണ്ട്. സാഹിത്യപ്രരൂപത്തെക്കുറിച്ചാവുമ്പോൾ അതിനെ മറ്റു മേഖലയുമായി ബന്ധിക്കാൻ പ്രയാസം തോന്നും. 
തിരച്ചിൽഫലംഫ്രഞ്ചുപദം സ്വീകരിക്കുമ്പോൾ ഫ്രഞ്ചിലെ ഉച്ചാരണം അതേപടി സ്വീകരിക്കണമെന്ന് നിർബന്ധമില്ലാത്തതുകൊണ്ട് ഇംഗ്ലീഷിൽ - ഇംഗ്ലീഷെന്നു പറയുമ്പോൾ അമേരിക്കൻ, ബ്രിട്ടീഷ്, ഇന്ത്യൻ തുടങ്ങി അനവധി ഭേദങ്ങളോടെ അത് ഉച്ചരിക്കപ്പെടുന്നുവെന്നുള്ള വസ്തുതയെ കാണണം. ഇന്റർനെറ്റിന്റെ കാലമായതുകൊണ്ട് അങ്ങനെയൊരു വഴി നോക്കുമ്പോൾ അതു തന്നെയാണ് കാണാനാവുക. ഒരു വഴിയടയുമ്പോൾ നിരവധി വഴികൾ തെളിയും എന്നൊക്കെയാണ് പറയാറ്. ഇവിടെയിപ്പോൾ ഒരു വഴിയേ ഉള്ളൂവെന്നല്ല, ആ ഒരു വഴി മാത്രമേ എളുപ്പത്തിൽ പ്രാപ്യമാക്കാറുള്ളൂ. ഓക്സ്ഫോർഡിന്റെ നിഘണ്ടുവോ വെബ്സ്റ്ററോ ഏതൊക്കെ നോക്കിയാലും ഉച്ചാരണകാര്യത്തിൽ ചില സാമ്പ്രദായികരീതികൾ പിന്തുടരുന്നതായും കാണാം. 

Friday, November 27, 2020

കുന്തളിപ്പും ചിന്തയും

നിവർ ചുഴലിക്കാറ്റ് തമിഴ്‌നാടിനെ ഞെട്ടിച്ചു. 24 മണിക്കൂർ ചാനലുകളിൽ വാർത്ത ആവർത്തിച്ചുകൊണ്ടേയിരുന്നു. കാറ്റ്, മഴ, വേഗത, കടൽ അങ്ങനെയങ്ങനെ. കൂട്ടത്തിൽ കൗതുകകരമായി ശ്രദ്ധിച്ച വാക്കാണ് കടൽ കുന്തളിച്ചു എന്നത്. ഒറ്റക്കേൾവിയിൽ കടൽ കൂന്തൽ അഴിച്ചിട്ടാടി എന്നുതോന്നി. മുടിയഴിച്ചാടുന്ന, കളംമായ്ച്ച്, തലയാട്ടി, മുടിയാട്ടി, വട്ടംചുറ്റിക്കുന്ന കാഴ്ച. വാക്കിനും ശബ്ദത്തിനുമപ്പുറം അർത്ഥത്തിന് അടരുകളേറെയുണ്ടെന്നു തോന്നിച്ച പ്രയോഗം. ഉല്പത്തിയെക്കുറിച്ചോ നിഷ്പത്തിയെക്കുറിച്ചോ ഒന്നുമോർക്കാനില്ല. ശരിതെറ്റുകളെക്കുറിച്ചും. വാക്ക്, അതങ്ങനെ ഭയാനകമായ ഒന്നായി മനസ്സിൽത്തങ്ങി. ഈ ശബ്ദത്തിന് മലയാളത്തിലും അർത്ഥമൊക്കെയുണ്ട്. നെഗളിക്കുക എന്നൊക്കെപ്പറയും. കാൽവിരലിൽക്കുത്തി നടക്കുകയെന്ന് ഒരർത്ഥവും കണ്ടു. കടൽ കുന്തളിക്കുക എന്ന് മലയാളത്തിൽ പറഞ്ഞു കേട്ടിട്ടില്ല. ഇനി ഉണ്ടോ എന്നറിയില്ല. എന്നാൽ അങ്ങനെയൊന്ന് കേൾക്കുമ്പോഴോ നാനാവിധ വ്യാഖ്യാനങ്ങൾ നൽകാനാവുന്ന പ്രയോഗമായി അത് മാറുന്നു.

Monday, November 16, 2020

കളങ്കഥ - ആഖ്യാനാനുഭവം

ചെസ് ബോർഡിലെ കരുക്കൾ കൊണ്ടൊരു മാസ്മരവിദ്യ, കൂടാതെ ഡ്രൈവിംഗ് സെറിമണി. വേഗതന്ത്രങ്ങളുടെ കരുക്കൾക്ക് യന്ത്രവിദ്യയുടെ മുന്നൊരുക്കം. ഫ്രാൻസിസ് നൊറോണയുടെ കളങ്കഥ എന്ന കഥ 2020 നവംബർ ലക്കം ഭാഷാപോഷിണിയിൽ… 64 കളങ്ങളിലെ കല കളങ്കഥയല്ലാതെ മറ്റെന്ത്? സത്യാനന്തരകാലത്തെ മനുഷ്യർ വസ്തുതകളേക്കാൾ വിവരണങ്ങളിലെ ആപേക്ഷികതകളിൽ മാത്രം ഊന്നുമെന്നതിന് ഇതിൽപ്പരമെന്തു തെളിവുവേണം. "സംശയിക്കേണ്ട നിങ്ങൾ ഉദ്ദേശിച്ചതുതന്നെയാണ് ഞാൻ ചെയ്തത്" എന്നൊരു പെരുമഴപ്പെയ്ത്തിൽ അതൊടുങ്ങുന്നു. 

കഥയെഴുത്ത് ഒരനുഭവത്തിന്റെ സാക്ഷാത്കാരമാണ്. ഒറ്റയനുഭവം. ഒറ്റവീർപ്പിൽ പറയാവുന്നത്. 

സന്ദർഭത്തെയും സംഭവത്തെയും ഒക്കെച്ചേർത്ത് പണ്ടേക്കുപണ്ടേ നിരൂപകർ കഥയെ നിർവചിച്ചിരുന്നു. കഥാപ്രപഞ്ചത്തിലെ വൈകാരികമുഹൂർത്തമെന്ന്. വൈകാരികാവസ്ഥയെ ഉണർത്തിവിടുന്ന സവിശേഷസന്ദർഭമായി കഥയെ കാണാനാവുമെന്നും മറ്റും. അങ്ങനെ ഒരവസ്ഥയെ പ്രാപിക്കുന്ന കഥകൾ ഏറെയൊന്നും കാണാനാവില്ല. കാണുന്നെങ്കിൽത്തന്നെ ഏറെയൊന്നും നിറഞ്ഞു നിൽക്കാറുമില്ല. കുറേയൊക്കെ, എഴുത്തിന്റെ നീളംകൊണ്ട് അവസാനിപ്പിക്കുന്നതെങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലേക്ക് മുറ്റിനിൽക്കും, വായനയിൽ എല്ലായിടത്തും. പലപ്പോഴും തീരുന്നതെപ്പോഴെന്ന് മറിച്ചുനോക്കിക്കൊണ്ടേയിരിക്കും. എന്നാൽ ചില

Saturday, October 24, 2020

പന കത്തുമ്പോൾ വിളക്കിൽ എരിഞ്ഞത് (കഥ)

            അങ്ങനെയിരിക്കെ ഒരുദിവസം വീടിന്റെ അടുത്തുള്ള നീളൻ പന നിന്നുകത്തി.
            പതിവില്ലാത്ത രീതിയിൽ മഴ പെയ്യുമെന്നു തോന്നിക്കുന്ന ഒരന്തരീക്ഷമായിരുന്നു. പെട്ടെന്ന് അതിഭയങ്കരമായ ഇടിവെട്ടി. എന്തോ കത്തിയമരുന്നതുപോലെയുള്ള കരകരശബ്ദവും പുകമണവും. അവസാനിക്കാത്ത ഒച്ചകൾ. പുകപടലം കനത്ത മേഘങ്ങൾപോലെ അന്തരീക്ഷത്തിൽത്തങ്ങി അലിഞ്ഞുയർന്നുകൊണ്ടിരുന്നു. അപ്പോഴേയ്ക്കും ചെറിയ മഴ തുടങ്ങി. ചാറ്റൽമഴയത്തും പനയുടെ പട്ടകൾ കത്തുന്നുണ്ടായിരുന്നു. തീ ചിലപ്പോഴൊക്കെ ആളിപ്പിടിക്കുകയും ചെറുങ്ങനെ കെടാൻ ആയുകയുമായിരുന്നു. മഴ കനത്തതോടെ തീയണഞ്ഞു. പട്ടകളെല്ലാം കത്തിയമർന്ന് ഓരോരോ കഷണങ്ങളായി പതിച്ചുകൊണ്ടിരുന്നു. കറുത്ത പൊടി മഴവെള്ളത്തിൽ കലർന്ന് പനന്തടിയിലൂടെ താഴേയ്ക്കൊഴുകി. പട്ടയില്ലാത്ത പന നീളമുള്ള തടിയൻപേന പോലെ ആകാശത്ത് വരകളെഴുതിക്കൊണ്ട് കാറ്റത്തു നിന്നാടി.
            ഗോപീ, കത്തുന്ന പനയിൽ നോക്കിനിൽക്കരുത്, ദോഷം കിട്ടും.
            സെറ്റുമുണ്ടിന്റെ തുമ്പ് തലയിലേക്കു വലിച്ചിട്ടിട്ട് മഴയിലേക്കിറങ്ങിനിന്ന് കണ്ണുകൾ ചുരുക്കി വെള്ളത്തുള്ളികൾ തെറിപ്പിച്ച് എന്നെത്തന്നെ നോക്കിക്കൊണ്ട് വീടിനടുത്തെ ശാന്തേടത്തി പറഞ്ഞു. മഴ കനത്തു തുടങ്ങിയതിനാൽ ശരിക്കൊന്നും കേൾക്കാൻ വയ്യായിരുന്നു. എന്നിട്ടും വെള്ളമൊഴുകിയിറങ്ങുന്ന ചുണ്ടുകളിലെ വിറച്ചുതണുത്ത ചിരിയോടെ അവരെന്താണ് പറഞ്ഞതെന്ന് എനിക്കു മനസ്സിലായി.

Saturday, September 05, 2020

ആപ്പും കോപ്പും

ആപ്പ് എന്നാൽ പെട്ടെന്ന് ഓർമ്മ വരിക മൊബൈൽ ആപ്പ് എന്ന നിത്യോപയോഗപ്രയോഗമത്രേ. യഥാർത്ഥത്തിൽ മലയാളത്തിൽ ആപ്പ് എന്നു പറയുന്നത് ചെത്തി ഷെയ്പാക്കിയെടുത്ത ഒരു മരക്കഷണത്തെയാണ്. മരക്കഷണം തന്നെ വേണമെന്നില്ല, തടി പിളർത്തുമ്പോൾ വിടവ് അടുത്തുപോകാതെ നിർത്താനോ, ലൂസായിരിക്കുന്നതിനെ ഉറപ്പിച്ചു നിർത്താനോ ഒക്കെയാണ് ഇതുപയോഗിക്കുക എന്നതുകൊണ്ട് ഏതെങ്കിലും ഒരു കഷണം വസ്തു (ബലമുള്ളത്) കിട്ടിയാൽ മതിയാകും. അതേയുള്ളൂ അതിന്റെ പ്രയോജനപ്രദമായ വശം. പിന്നെയൊന്ന് AAP ആണ്. സംഗതി പൊളിറ്റിക്കൽ പാർട്ടിയാണ്. ആപ്പാണ് എന്നു പറഞ്ഞാൽ അങ്ങനെയൊരു ചിന്തയും വന്നുചേരും. എന്നാൽ ഇന്ന് നിരന്തരം കേട്ടു കേട്ട് ആപ്പ് എന്ന അർത്ഥയുക്തമായ ശബ്ദം മൊബൈലോ കമ്പ്യൂട്ടറോ മറ്റോ ആയി മാത്രമേ കണക്ടാകുന്നുള്ളൂ. അതു മാറ്റിയെടുക്കാനുള്ള ശ്രമമാണ് ചിലരൊക്കെ നടത്തുന്നത്. അതിപ്പോൾ നിയമസഭയിലായാലും സെക്രട്ടേറിയറ്റിലെ തീയിലായാലും - ആപ്പു വയ്ക്കുക എന്നൊക്കെപ്പറയുമ്പോൾ ഓർമ്മയുണ്ടോ ഈ മുഖം എന്ന ചോദ്യവുമായി അതങ്ങനെ നിൽപ്പാണ്. 

Saturday, August 22, 2020

തെറ്റും ശരിയും

തെറ്റും ശരിയും എന്ന പേരിൽ ഭാഷയിൽ നിരന്തരം ഉപയോഗിക്കുന്ന പല വാക്കുകളെയും അവതരിപ്പിച്ചു കാണാറുണ്ട്. ഇങ്ങനെ എന്നതാണ് ശരി ഇങ്ങിനെ എന്നതല്ല തുടങ്ങി നിരവധി കാര്യങ്ങൾ. പലതും അർത്ഥപരമായി വ്യത്യാസങ്ങൾ വരുത്തുന്നവയല്ലെങ്കിലും അങ്ങനെ വരുന്നവയാണ് ഏറെ അപകടകാരികൾ. ഭാഷ ആശയവിനിമയത്തിനാണെന്നും കാര്യം മനസ്സിലായാൽപ്പോരേ എന്നും പറയുന്നവരുണ്ട്. അത് ശരിയുമാണ്. പ്രാദേശികഭേദങ്ങൾ നിലനില്ക്കുന്നത് അതുകൊണ്ടാണ്. എന്നാൽ ഉദ്ദേശം എന്നെഴുതേണ്ടിടത്ത് ഉദ്ദേശ്യം എന്നെഴുതുമ്പോൾ സംഭവിക്കുന്ന അപകടം വളരെ വലുതാണ്. ഉദ്ദേശം എന്നതിന് ഏകദേശം എന്ന അർത്ഥവും ഉദ്ദേശ്യം എന്നതിന് ലക്ഷ്യം എന്ന അർത്ഥവുമാണുള്ളത്. ഇവ പരസ്പരം മാറിപ്പോകുമ്പോൾ ഉദ്ദേശ്യം തെറ്റും. 

പ്രചരണം - പ്രചരിക്കൽ ആണ്. പ്രചാരണം, പ്രചരിപ്പിക്കൽ എന്നതും. രണ്ടിനും വ്യത്യാസമുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി കൂട്ടിവായിക്കുമ്പോൾ അർത്ഥം മനസ്സിലാക്കുന്നതിന് പ്രയാസമുണ്ടാകില്ല.

Thursday, August 20, 2020

ഓൺലൈനിലെ സിനിമ

സിനിമ OTT (Over The Top) റിലീസിനെത്തുമ്പോൾ മാറുന്ന കാലത്തെ അടയാളപ്പെടുത്താനുള്ള അതിന്റെ ശേഷിയെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നു തോന്നുന്നു. ഏതാണ്ട് നൂറു വർഷത്തിലധികം പഴക്കമുള്ള സിനിമ പരമ്പരാഗതമായി തീയേറ്ററിൽ കാണുക എന്ന ശീലത്തിന് മാറ്റമുണ്ടാകുന്നത് മാറുന്ന കാലത്തിനൊത്ത് കോലം മാറുന്ന സിനിമയുടെ സ്വഭാവം കൊണ്ടു തന്നെയാണ്. സാങ്കേതികവിദ്യയാണ് സിനിമാസ്വാദനത്തിന് സഹായകമായി നിൽക്കുന്ന വിഷയം. അതിന്റെ കാഴ്ചയുടെ ലോകമാവട്ടെ, തിരശ്ശീലയിലേക്ക് നേരിട്ട് കാഴ്ചകളെ എത്തിക്കുക എന്നുള്ളതും. നാടകം പോലെയുള്ളവ കൃത്രിമമായി പശ്ചാത്തലമൊരുക്കുമ്പോൾ സിനിമ നേരിട്ട് കാണുന്ന അനുഭവമുണ്ടാക്കുന്ന രീതിയിൽ കൃത്രിമമായി അവയെ നേരിട്ടെത്തിക്കുന്നുവെന്നു മാത്രം. തികച്ചും ലളിതമായ ആസ്വാദനത്തിന് ഉതകുന്ന രീതിയിൽ നേരിട്ടു കഥ പറയുന്നതിനാൽ അത് പുതിയ പരിതസ്ഥിതിയിൽ അതായത് ഒ.ടി.ടി. പോലെയുള്ളവ വരുമ്പോൾ അതിന് യോജിക്കുന്ന രീതിയിലേക്കു മാറും.

Tuesday, August 18, 2020

പ്രാവ്

വിലാസിനി ടീച്ചറുടെ ഏഴാം ക്ലാസ്സിൽ മലയാളപാഠാവലി കേട്ടിരിക്കുന്ന സമയത്താണ് കേരളമെന്ന സംസ്ഥാനത്തിന്റെ വലിപ്പത്തെക്കുറിച്ച് എനിക്ക് ശരിയായ ബോധമുണ്ടായത്. മേശയ്ക്ക് പിന്നിലുള്ള  കസേരയിൽ ഇരുന്ന് ഹാജർ വിളിച്ചു കഴിഞ്ഞതിന് ശേഷം, പുസ്തകമെടുത്ത് കസേരയുടെ പുറകിൽ നിന്ന് കസേര മേശയോട് ചേർത്ത് ചരിച്ച് നിന്നിട്ടാണ് വിലാസിനി ടീച്ചർ ക്ലാസ്സെടുക്കുക. നല്ല രാജ്യം എന്ന കവിതയിൽ "കന്യാകുമാരിക്ഷിതിയാദിയായ് ഗോകർണ്ണാന്തമായ് തെക്ക് വടക്കുനീളെ അന്യോന്യമംബാശിവർ നീട്ടി വിട്ട കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം" എന്ന് പഠിപ്പിക്കുമ്പോൾ വീട്ടിൽ നിന്ന് സ്‌കൂളുവരെയുള്ള ദൂരത്തിനപ്പുറം കന്യാകുമാരിയും ഗോകർണ്ണവും ഉണ്ടെന്നും ചുറ്റുപാടും മലകൾ നിറഞ്ഞതിനാലാണ് അതൊന്നും കാണാൻ കഴിയാത്തതെന്നും രജിത്കുമാർ എന്ന എന്റെ സുഹൃത്തുമായി ഞാൻ ചർച്ച ചെയ്ത് കണ്ടെത്തി. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വീട്ടിൽ നിന്നും സിനിമ കാണാൻ വേണ്ടി പോകുന്നതും അങ്ങനെ കാണുന്ന സിനിമകളിലെ കാഴ്ചകൾ കേരളത്തിന്റെ വിശാലമായി ഭൂപടത്തിന്റെ ഒരംശം മാത്രമാണെന്നും രജിത്കുമാർ എന്റെ ചർച്ചകളെ ശരിവെച്ചു കൊണ്ട് പറഞ്ഞു. 

Monday, August 17, 2020

ആഖ്യാനശാസ്ത്രം - രണ്ടു ഭാഗങ്ങളിലായി ചർച്ച

കഥപറച്ചിലിലെ തന്ത്രങ്ങളെയും മാതൃകകളെയും കുറിച്ചുള്ള അന്വേഷണമാണ്‌ ആഖ്യാനത്തെക്കുറിച്ചുള്ള ചിന്തകളും ചര്‍ച്ചകളുമായി മാറിയത്‌. കഥ പറയുമ്പോള്‍ കഥാകൃത്ത്‌ ഉപയോഗിക്കുന്ന പ്രത്യേകസംവിധാനങ്ങള്‍, തെരഞ്ഞെടുക്കുന്ന പദങ്ങള്‍, സന്ദര്‍ഭാനുസരണം ആകാംക്ഷയും വൈകാരികതയും ജനിപ്പിക്കുന്നതിനു സന്നിവേശിപ്പിക്കുന്ന ഫലപ്രദമായ പ്രയോഗങ്ങള്‍ ഇവയെല്ലാം തന്നെ ആഖ്യാനപഠനത്തില്‍ പ്രസക്തമാണ്‌. ആഖ്യാനത്തിന്റെ ഘടനയും പ്രവര്‍ത്തനവും വിശദീകരിക്കുന്ന പഠനമേഖലയാണ്‌ ആഖ്യാനശാസ്‌ത്രം(narratology) എന്നു സാമാന്യമായി പറയാം. ഒരു പാഠം ക്രമാനുഗതമായ അനവധി സംഭവശ്രേണികളെ ഉള്‍ക്കൊള്ളുകയും അവയുടെ വിന്യാസത്തില്‍ സ്വീകരിച്ചിരിക്കുന്ന സവിശേഷതകളിലൂടെ അനുവാചകനില്‍ വികാരവിചാരങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നു. ഭാഷകനും ശ്രോതാവിനും ഇടയ്‌ക്കു നിലനില്‍ക്കുന്ന സംവേദനമണ്‌ഡലത്തെ ആഖ്യാനം എന്നുവിളിക്കാം. ആശയക്കൈമാറ്റമാണ്‌ ഇവിടെ നടക്കുന്നത്‌. കൈമാറ്റം ചെയ്യപ്പെടുന്ന സംഭവങ്ങളുടെ സ്വഭാവവും രീതികളും ഇരുകൂട്ടര്‍ക്കുമിടയില്‍ സുശക്തമായ ആഖ്യാനതന്ത്രമായി മാറുന്നു. ആഖ്യാനതന്ത്രം എന്താണെന്നു വിശദീകരിക്കുകയാണ്‌ ആഖ്യാനശാസ്‌ത്രം ചെയ്യുന്നത്‌.

PART 1 - YouTube_link            PART 2 - YouTube_link

Sunday, August 16, 2020

ഓരോരോ വഴികൾ

👉നമുക്കു മുന്നിൽ നിരവധി സാധ്യതകളാണുള്ളത്. സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചുകൊണ്ടോ പ്രകൃതിയുമായി ചേർന്നുനിന്നുകൊണ്ടോ അതു നടപ്പിലാക്കാനാവും. 👈പലതും നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ പലരും പ്രോത്സാഹിപ്പിക്കാനുണ്ടാകും. അതേപോലെ ആ നാണയത്തിന്റെ മറുവശവും. തള്ളിത്തള്ളി ഒരു പ്രത്യേക പോയന്റിലെത്തുമ്പോൾ കൈവിടും. അപ്പോൾ അത് താഴേക്കു പതിക്കും. ആ പതിക്കലിനെ ആഘോഷിക്കുന്നവർ ആദ്യമേ തന്നെ മൗനികളായിരിക്കും. അവർ ആ സന്ദർഭത്തിലാണ് രംഗപ്രവേശം ചെയ്യുക. ഇതെല്ലാം കരുതിവേണം ഒരാൾ ജീവിക്കാൻ. തന്റെ താല്പര്യങ്ങളും ആഗ്രഹങ്ങളും വീക്ഷണവും ഒക്കെ വെറുതെയാവരുത് എന്ന തോന്നൽ ഉറപ്പായിട്ടും ഉണ്ടെങ്കിൽ ഉള്ളിൽ ക്രിയേറ്റിവിറ്റി മാത്രം ഉണ്ടായാൽപ്പോരാ തീയുണ്ടാവണം. ആ തീ അണയാതെ സൂക്ഷിക്കാനുമാവണം. അണയാതെ സൂക്ഷിക്കണമെങ്കിൽ വ്യാജപ്രസ്താവങ്ങളെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അതിനെക്കുറിച്ചാണ് നേരത്തെ പറഞ്ഞുതീർത്തത്.

Saturday, July 11, 2020

ആഖ്യാനചാതുരിയും മാമ്പഴവും - ചെറുകുറിപ്പ്

അങ്കണത്തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ-
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരി കത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ളാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലേ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?
പൈതലിൻ ഭാവം മാറി, വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ

Sunday, June 28, 2020

കമ്പ്യൂട്ടർ കണ്ടുപിടിച്ചത് ചാൾസ് ബാബേജ് തന്നെയോ...

ഏറെക്കാലം മുമ്പ് എസ് ടി ഡി – ഐ എസ് ഡി ബൂത്തുകൾ നാട്ടിലെല്ലായിടത്തും ഉണ്ടായിരുന്നു. ആളുകൾ ഫോൺ വിളിക്കാനായി ബൂത്തുകൾക്കു മുന്നിൽ ക്യൂ നിന്നിരുന്നു. നിരവധി ആളുകൾക്ക് തൊഴിൽ നല്കിയിരുന്ന ഒരു മേഖലയായിരുന്നു അത്. എന്നാൽ മൊബൈൽ ഫോൺ പ്രചാരത്തിലെത്തിയതോടെ ഈ മേഖല നഷ്ടക്കച്ചവടമായിത്തീർന്നു. കുറേക്കാലം കൂടി പലരും പിടിച്ചുനിന്നു. പലരും പിന്മാറി. റെയിൽവെ സ്റ്റേഷൻ പോലുള്ള ഇടങ്ങളിൽ മാത്രമായി പബ്ലിക് ടെലിഫോൺ ബൂത്ത് ചുരുങ്ങി. ഇങ്ങനെയൊരു സംവിധാനം കൊണ്ടുവന്ന് ബിസിനസ് സാധ്യത നല്കി പിന്നെയത് ഇല്ലാതാക്കിയ വ്യവസ്ഥയെ ആരും കുറ്റം പറഞ്ഞു നിന്നിട്ടില്ല. മുന്നോട്ടായിരുന്നു എല്ലാവരും. തൊഴിൽമേഖലയിൽ മാറ്റങ്ങൾ സ്വാഭാവികമാണ്. അവിടെയുണ്ടാകുന്ന മാറ്റം എതിർസ്വരങ്ങളുയർത്തും. കമ്പ്യൂട്ടർ വരുമ്പോഴുള്ള തൊഴിൽനഷ്ടം പ്രവചനാതീതമായിരുന്നു, അഥവാ അതിനെ സംബന്ധിക്കുന്ന ധാരണ അങ്ങനെയായിരുന്നു. പത്രങ്ങളിലും ഇതരസാങ്കേതികവിദ്യകളിലും എല്ലാം കമ്പ്യൂട്ടർ നിയന്ത്രിത ഉപകരണങ്ങളാണ് ഇന്നുള്ളത്.

Friday, June 05, 2020

കാലത്തിനിണങ്ങുന്ന കവിതകൾ


.... ഭരണകൂടം ആകാശക്കാഴ്ചകളില്‍ അധിഷ്ഠിതമാകുവാന്‍ അധികനേരം എടുത്തില്ല. ഒരുദിവസം പെരുമാള്‍ ദിവാനോടു പറഞ്ഞു. മുകളില്‍ നിന്ന് നോക്കിയാല്‍ നമ്മുടെ റോഡുകള്‍ക്ക് ഒരു ഭംഗിയും ഇല്ല. വളഞ്ഞും പുളഞ്ഞും കൊക്രിച്ചും. ചീഫ് എന്‍ജിനീയര്‍ വഴികള്‍ നേര്‍വരകളാക്കുവാന്‍ കെട്ടിടങ്ങള്‍ ഇടിച്ചു വീഴ്ത്തി.
ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോഴും പൊങ്ങുമ്പോഴും ഉണ്ടാകുന്ന കൊച്ചു ചുഴലിക്കാറ്റുകളടിച്ച് പക്ഷികള്‍ പരിഭ്രമിച്ചു. ചിലപ്പോള്‍ ഹെലികോപ്റ്ററിന്‍റെ നീണ്ട വിശറിച്ചിറകുകളില്‍ ചോരയുടെ പാടും, പപ്പും പൂടയും കണ്ടിരുന്നു. താമസിയാതെ പക്ഷികള്‍ക്കു മടുത്തു. അവ മസൂറി വിട്ട് പോകാന്‍ തുടങ്ങി. കാഷ്ഠത്തിന്‍റെ അടരുകള്‍ നേര്‍ത്ത് കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ കാണുവാന്‍ തുടങ്ങി. .....
(വിലാപങ്ങള്‍-എന്‍.എസ്.മാധവന്‍)-ഹിഗ്വിറ്റ, പുറം 92. (1993)

എഴുത്തു് സമൂഹനിര്‍മ്മിതിയാണെന്നു വിശ്വസിക്കുന്നവര്‍ക്ക് സമൂഹത്തോട്, രാഷ്ട്രത്തോട് ഉത്തരവാദിത്തമുണ്ടാകുമ്പോള്‍ പ്രതികരണങ്ങള്‍ക്ക് ശക്തി കൂടും. അതിന് എല്ലാക്കാലത്തും പ്രസക്തിയുണ്ടാവുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് പുതിയ കാലത്തിന്റെ കവിത പ്രതികരിക്കുന്നതെങ്ങനെയാണെന്നും അത് ഏതു സാമൂഹികസാഹചര്യവുമായി ബന്ധപ്പെട്ടാണ് വികസിക്കുന്നതെന്നും പരിശോധിക്കേണ്ടത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നത്.

Saturday, May 23, 2020

ഓൺലൈനുകൾ വിവരവിദ്യാദോഷമാകരുത് !

പഞ്ചതന്ത്രം കഥകൾ രചിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. രാജാവിന്റെ മണ്ടന്മാരായ മക്കളെ പഠിപ്പിക്കാൻ അധ്യാപകൻ കണ്ടെത്തിയ വഴിയായിരുന്നു അത്. (മഹിളാരോപ്യം എന്ന രാജ്യത്തെ അമരശക്തി എന്ന രാജാവിന് മൂന്നു മക്കൾ. മൂവരും മണ്ടന്മാരായതിനാൽ രാജാവിന് സങ്കടമായി. ജീവിതം എങ്ങനെ മുന്നോട്ടുപോകും. സഭ കൂടിയപ്പോൾ നിർദ്ദേശം വന്നു. വിഷ്ണുശർമ്മൻ എന്ന വിദ്വാനെ വിളിക്കാൻ. അദ്ദേഹം വരികയും കഥകളിലൂടെ ധർമ്മം, നീതി, ശാസ്ത്രങ്ങൾ എന്നിവ പഠിപ്പിക്കുകയും ചെയ്തു. - ഇങ്ങനെയൊരു പിൻബലമുണ്ടതിന്.) അതൊരു സൂചനയാണല്ലോ എന്നൊന്നുമല്ല. ഈ കഥാനിർമ്മാണകൗതുകത്തിനു പുറകിലുമുണ്ട് ഇവിടെ പറയുന്ന വിഷയവുമായി ബന്ധപ്പെട്ട ചിലത്. ശ്രീകൃഷ്ണനും സുദാമാവും സതീർത്ഥ്യരായിരുന്നു. ഒരാശ്രമത്തിൽ താമസിച്ചു പഠിച്ചവരായിരുന്നു. ശ്രീരാമകൃഷ്ണപരമഹംസനൊപ്പമുണ്ടായിരുന്നു വിവേകാനന്ദൻ. വിരലു നഷ്ടപ്പെടുത്തിയ ഏകലവ്യൻ ദ്രോണർക്കൊപ്പവും. പ്ലേറ്റോ അരിസ്റ്റോട്ടിലിനൊപ്പവും. അങ്ങനെയങ്ങനെ. ശരികൾ, ശരിതെറ്റുകൾ, ശരികേടുകൾ, അധ്യാപക-വിദ്യാർത്ഥി-വിദ്യാർത്ഥി ബന്ധത്തിന്റെ നിരവധി കഥകൾ. ഈ കഥകളെല്ലാം വിവിധ തരക്കാരായ ശിഷ്യന്മാരെക്കുറിച്ച് പറയുന്നു.