Wednesday, July 15, 2026

ബാലന്‍: അസ്തിത്വസങ്കീര്‍ണ്ണതകളുടെ ആഖ്യാനലോകം

“മുറികൾക്കുള്ളിൽ നിന്ന് വിവിധതരം മുറികളിലേക്ക് - അവയൊരിക്കലും അടഞ്ഞുകിടക്കുന്നവയല്ല - ബാലനെ കൊണ്ടുപോകാനാകുന്നിടത്താണ് ഈ മലയാളസിനിമ അതിന്റെ സവിശേഷഘടനയെ രൂപപ്പെടുത്തുന്നത്. ഓരോ പുതിയ ഇടങ്ങളും ഓരോ പുതിയ കഥകളായി മാറുകയും അതിനകത്ത് ജീവിക്കാൻ പ്രേരിപ്പിക്കുകയുമാണ്. അത്തരമൊരു ജീവിതം ഓരോരുത്തരും ജീവിച്ചുകൊണ്ടിരിക്കുന്നു എന്നിടത്താണ് കഥകൾക്കപ്പുറം നാമെന്താണ് എന്ന ചോദ്യം ഉണ്ടാകുന്നത്,” 

Movie Review by ഡോ. ടി. ജിതേഷ്.
 



Saturday, October 25, 2025

കുതിരകള്‍ ഓടുന്നതിനുള്ള വഴി!

കുതിര ഓടും ചാടും വെള്ളം കണ്ടാല്‍ നില്‍ക്കും. എന്താണുത്തരമെന്നു ചോദിച്ചാല്‍ ചെരുപ്പാണത്രേ. വാട്ടര്‍പ്രൂഫായ ചെരുപ്പുകളും ഷൂസുമൊക്കെ വന്നപ്പോള്‍ കുതിരകള്‍ നിന്നിരുന്നോ എന്നറിയില്ല. ചിലപ്പോഴെങ്കിലും കുതിരകള്‍ക്കു നില്‍ക്കാതെ വയ്യല്ലോ. അങ്ങനെ നിര്‍ത്തിയ കുതിര നില്‍ക്കാതെ ചാടിയപ്പോള്‍ വന്നുപോയ സാഹസമാണ് ഓടും കുതിര ചാടും കുതിര (2h. 32 m., 2025, സംവിധാനം അല്‍ത്താഫ് സലീം) എന്ന മലയാള ചലച്ചിത്രം. ആക്ഷേപഹാസ്യമല്ല ഈ സിനിമ, ഇതാരെയും ആക്ഷേപിച്ചു ഹസിക്കുന്നില്ല. ഇതൊരു മഹത്തായ ന്യൂജന്‍ കളിയാണ്. സരസമധുരമന്ദാരച്ചെപ്പ്... ബേഠീ ഹഠാവോ... തമാശകളെ തമാശിക്കുന്നത്. അക്കാലം നിങ്ങള്‍ മൊഴിഞ്ഞ തമാശകളൊക്കെ വെറും ചെളിയായിരുന്നെടോ ഓടും വഴിയറിയാറായെടോ!! (കുഞ്ചന്‍നമ്പ്യാര്‍ക്കു കടപ്പാട്)

മംഗലമേലും നമ്മുടെ നാട്ടിൽ

ചങ്ങല കൊണ്ടിഹ പൂട്ടി മുറുക്കി

തുംഗമതായൊരു തൂണും ചോട്ടില-

നങ്ങാതങ്ങു കിടത്തണമവനെ. (വീണ്ടും നമ്പ്യാര്‍ക്കു കടപ്പാട്).

സാധാരണഗതിയില്‍ ഒരുത്തരത്തിനുവേണ്ടി ആളുകളെങ്ങനെയാണു ശ്രമിക്കുക? ഉത്തരമുണ്ടെങ്കിലും ഇല്ലെങ്കിലും കണ്ടെത്താന്‍ ശ്രമിക്കും. ആ കണ്ടെത്തലിന്റെ വഴികള്‍ സരസമായി ഓര്‍ത്തുനോക്കിയാല്‍ വല്ലാത്ത മണ്ടത്തരങ്ങളായിരിക്കും. ഈ മണ്ടത്തരങ്ങള്‍ എത്രയോ സിനിമകളില്‍ കണ്ടുമറന്നിട്ടുണ്ട്.

മറ്റൊന്നിന്‍ ധര്‍മ്മയോഗത്താലതു താനല്ലയോ ഇത് എന്നു തോന്നിക്കും. ആ തോന്നലിപ്പോ വന്നത് പേരില്‍നിന്നല്ലേ? എന്നു വര്‍ണ്യത്തിലാശങ്ക എന്നൊരു സിനിമയുമുണ്ടായിരുന്നുവല്ലോ. ആ കുതിരയേത്? കുതിരയ്ക്കെന്തു പറ്റി? നീലയും വെള്ളയും നിറത്തിലുള്ള ലൂണാര്‍ച്ചെരുപ്പിട്ട് വെള്ളത്തില്‍ച്ചവിട്ടണോ വേണ്ടയോ അതോ ചവിട്ടിയാല്‍ ചന്തിമുഴുവന്‍ തെറിക്കുന്ന ചെളിക്കുത്തുകള്‍ വേണോ? ചെളിക്കുത്തു മതി, ചെളിക്കുത്ത്... അതാകുമ്പോള്‍ ചെളിയേറെ എറിഞ്ഞാലും ചെളിയാണെന്നറിയുന്നതിനാല്‍ ഫ്രിഡ്ജിലടച്ചത് ആനയേയോ ജിറാഫിനേയോ എന്ന സംശയം മാത്രമല്ലേ ബാക്കിയാവൂ. അടയ്ക്കാന്‍ പറ്റുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലല്ലോ.

വല്ലാത്ത പഹയന്‍ തന്നെ സംവിധായകന്‍! സരസമധുരമനോഹരകോമളമായ ഗംഭീരാവിഷ്കാരം. എബി മാത്യുവിനെ (ഫഹദ് ഫാസില്‍) കോമയില്‍ കിടത്തിയിട്ടും കുത്താണോ കോമയാണോ എന്ന സംശയം മാത്രം ബാക്കി നിര്‍ത്തുന്ന മട്ടിലുള്ള മറുപടികള്‍. അര്‍ദ്ധോക്തിയില്‍ നിര്‍ത്തുന്ന കോമയെന്ന സംശയം സിനിമയുടെ അവസാനം കാണാം. മാങ്ങയെ കോമാങ്ങയാക്കുന്നതിലെ കോമ മാത്രമല്ല, കോ വരുന്ന എന്തിലും ഇതു ചേരുമത്രേ. അതിപ്പോള്‍ കെ ആയാലും! കൈഫോണായാലും!!

അങ്ങനെ ചെളിയാണെങ്കിലും മതി. ചെളിയില്‍ച്ചവിട്ടാതെയിരുന്നാല്‍ മതി. ചില തമാശകള്‍ക്കു ചെളിയെന്നാണല്ലോ പറയുക. ആളുകളെ തന്റെയൊപ്പം നിര്‍ത്തി കാര്യങ്ങള്‍ നടത്താനായി എന്തെങ്കിലുമൊക്കെപ്പറഞ്ഞു നിര്‍ത്തുന്നവരെ വള്ളി കെട്ടുന്നവര്‍ എന്നായിരുന്നു വിളിച്ചത്. ചിലര്‍ക്കൊക്കെ വള്ളിയെന്ന ചുരുക്കപ്പേരുപോലും വീണിട്ടുണ്ട്.

ഏതാണ്ട് അത്തരത്തില്‍ ഒരു വള്ളിയില്‍പ്പിടിച്ചുപോയതാണ് നായകന്‍. പിടിവിടാനൊട്ടു പറ്റുന്നുമില്ല; ഹൃദയം അനുവദിക്കുന്നില്ലെന്നുസാരം. അനുവദനീയമായതിലും കൂടുതല്‍ ഹൃദയമിങ്ങനെയാകുലമായതിനാല്‍ കല്യാണത്തലേന്നുപോലും ചെക്കന്റെ വീട്ടിലേക്ക് അനായാസാഭിനയത്തോടെ (കല്യാണി പ്രിയദര്‍ശന്‍) പെണ്ണെത്തിപ്പോയി. അവിടെവച്ച് ചില തീരുമാനങ്ങള്‍, മറുപടികള്‍, കുഴക്കുന്ന ആഭ്യന്തരപ്രശ്നങ്ങള്‍, ആഗോളരാഷ്ട്രീയത്തിലെ താരിഫ് യുദ്ധം.

ഇനിയങ്ങോട്ടു കണ്ടുനോക്കിയാല്‍മതി.

അങ്ങനെ കാണുമ്പോഴാണു ചന്തം. ആ ചന്തത്തെ ചിന്തിക്കാതെ പറഞ്ഞുപോയാലതുമതി. ഹോ... പിന്നില്‍ത്തെറിക്കുന്ന ചെരുപ്പിലെ ചെളി! ഇതൊരു മഹത്തരമായ സിനിമയാണ്. കാരണം, ഹാസ്യാത്മകമായി എന്തിനെയും കാണാവുന്ന അതിശയോക്തികളില്‍ അതിശയോക്തി നിറയ്ക്കാനുള്ള കഴിവിനെ മഹത്തരമെന്നല്ലാതെ എന്തുവിളിക്കാന്‍! ഇങ്ങനെയും ചിന്തിക്കാന്‍ കഴിയുന്നവല്ലോ എന്ന അതിശയം മാത്രം ഇപ്പോഴും ബാക്കി.

·         #OdumKuthiraChadumKuthira #OKCK #Malayalamcinema #Mollywood 

Thursday, February 20, 2025

ക്ലൗഡ് മ്യൂസിക് (കഥ)

“ഇപ്പോത്തന്നെ ആമസോണ്‍ മ്യൂസിക്കുണ്ടല്ലോ, അത് പ്രൈം അക്കൗണ്ടല്ലേ. ഇനിയൊരു പ്രീമിയം വെര്‍ഷന്‍ എടുത്തു കേള്‍ക്കാന്‍ വയ്യ” എന്നു പറഞ്ഞപ്പോള്‍, രാത്രി എട്ടു മണിക്കുശേഷം പതിവായി വാട്സാപ്പ് വീഡിയോയില്‍ വരുന്ന മകളാണ് സൗണ്ട് ക്ലൗഡ് എടുക്കാന്‍ പറഞ്ഞത്. അതൊരു ജര്‍മ്മന്‍ ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണത്രേ. ഉപഭോക്താക്കള്‍ക്ക് അപ്‌ലോഡിനും പ്രമോട്ടിനും ഷെയറിനും സൗകര്യമുണ്ടാക്കുന്ന ഓണ്‍ലൈന്‍. പത്തുപതിനഞ്ചു വര്‍ഷത്തിലധികം പ്രായമുള്ള പ്ലാറ്റ്ഫോമായിട്ടും ഇതേവരെ ഉപയോഗിക്കാന്‍ തോന്നിയില്ലല്ലോ എന്ന ചിന്ത അലോസരപ്പെടുത്തി. ഏതാണ്ട് അവളേക്കാള്‍ രണ്ടോ മൂന്നോ വയസ്സിനിളപ്പമുള്ള കമ്പനി.

പുതിയൊരു ഓപ്ഷന്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ആദ്യം മൗനമായിരുന്നു എന്റെ മറുപടി. പിന്നെ, കുറച്ചുനേരം ആലോചിച്ചു. ടീപ്പോയിലെ പത്രത്തിനു മുകളിലിരുന്ന ടിവിയുടെയും ഹോം തീയേറ്ററിന്റെയും സെറ്റ്ടോപ്പ് ബോക്സിന്റെയും റിമോട്ടുകളില്‍ തിരഞ്ഞു. ടിവിയുടെ റിമോട്ടെടുത്ത്, ഫോണ്‍ സംഭാഷണത്തിലെ തടസ്സമൊഴിവാക്കാന്‍ മ്യൂട്ടാക്കി വെച്ചിരുന്ന ചാനല്‍ വെറുതെ മാറ്റി. ചലിച്ചുകൊണ്ടിരുന്നെങ്കിലും നിശ്ശബ്ദമായിരുന്ന പരസ്യങ്ങളില്‍നിന്ന് ശബ്ദകാലത്തെ വീണ്ടെടുക്കാന്‍ ശ്രമിച്ചു. ഓര്‍മ്മയില്‍ പരസ്യവാചകങ്ങള്‍ക്കൊപ്പം സംഗീതവും സംഭാഷണവും തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. മകള്‍ മൊബൈല്‍ സ്ക്രീനിലേക്കുതന്നെ നോക്കി മുഖഭാവം ശ്രദ്ധിക്കുന്നുണ്ട്. അവളുടെ നോട്ടം കണ്ടപ്പോള്‍ പതുക്കെ പറഞ്ഞു.

Monday, February 12, 2024

LCU, വിജയ് - രണ്ട് പോപ്പുലര്‍ ബ്രാന്‍ഡുകളുടെ വിജയരഹസ്യം

പ്രേക്ഷകർക്കിടയിൽ താരമൂല്യം എന്നതുപോലെ മറ്റൊരു സംവാദമണ്ഡലം രൂപപ്പെടുത്തുകയാണ്, LCU. വിജയ് എന്ന താരത്തെ ആഘോഷിക്കുന്നതിനുള്ള നിരവധി മാർഗ്ഗങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കിയ സിനിമയാണ് ലിയോ. പുരുഷന്റെ രക്ഷകവേഷം മറ്റെന്തിനെയുംപോലെ സസ്പെൻസിലൂടെ ഇടപെട്ടുകൊള്ളും എന്ന ധാരണയ്ക്കു നൽകുന്ന പ്രാധാന്യമാണ് ഇത്തരം സൃഷ്ടികൾക്കു പ്രേരണയാകുന്നത്. 












Sunday, August 27, 2023

#FahadhFaasil: പോപ്പുലിസത്തിന്റെ മാരക വേർഷൻ

‘‘തികച്ചും ലളിതമായി / നിഷ്‌കളങ്കമായി ട്രെന്‍ഡായിപ്പോയതാണെന്ന് തോന്നിച്ചുകൊണ്ട് സിനിമയില്‍നിന്ന് തെരഞ്ഞെടുത്ത ഓരോന്നും വൈറല്‍ പ്ലാറ്റ്‌ഫോമിലേക്ക് പ്രതിഷ്ഠിക്കുമ്പോള്‍ മാറിവരുന്ന സോഷ്യല്‍ കമ്മിറ്റ്‌മെന്റുകളുടെ ശ്രേണിയെ ഭയപ്പെടേണ്ടിയിരിക്കുന്നു’’- ​‘മാമന്നനി’ൽ ഫഹദ്​ ഫാസിൽ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന്റെ സോഷ്യൽ മീഡിയ പ്രതികരണങ്ങളെക്കുറിച്ച്​ നിരീക്ഷണം.


















ട്രൂകോപ്പിതിങ്കില്‍ വായിക്കുക

ലിങ്ക് 

Wednesday, June 21, 2023

ഗവേഷണവും സൗന്ദര്യശാസ്ത്രവും

ഗവേഷണമെന്നാല്‍ എന്താണ്? അഥവാ എന്താണ് ഗവേഷണം? 
സംഗതി ഒന്നുതന്നെ, തിരിച്ചിട്ടാല്‍ മറ്റെന്തെങ്കിലും വ്യത്യാസമുണ്ടോ? 
അതായത്, കഥയോ കവിതയോ നോവലോ വിമര്‍ശനമോ എന്തെങ്കിലുമാവട്ടെ, ഭാഷാരീതി എന്നൊന്നുണ്ട്...
അവതരണശൈലി എന്നൊക്കെപ്പറയും. 
കവിയുദ്ദേശിച്ചത് എന്നുമാവാം? 
ഗവേഷണം ചെയ്തിട്ട് എന്തിനാണെന്നാണ് സോഷ്യല്‍ മീഡിയക്കാലത്തെ ചോദ്യം? സമൂഹത്തിനെന്തു ഗുണമെന്ന് ആദ്യകാലം മുതല്‍ക്കേതന്നെ ചോദ്യമുണ്ട്. അഥവാ അങ്ങനെ ചോദ്യമുണ്ടാകുമ്പോഴാണ് ഗവേഷണത്തിലേക്കെത്തുക. 

ഒരു മാതിരി... നിങ്ങള്‍ ഭക്ഷണം കഴിച്ചോ എന്നറിഞ്ഞിട്ട് എനിക്കെന്താ എന്നോ ഇതിവിടെ പറയാതിരുന്നാല്‍ എന്താണ് പ്രശ്നമെന്ന് വിചാരിക്കുകയോ ചെയ്യുന്നതുപോലെ ബാലിശമാണ് ഗവേഷണം... സാഹിത്യഗവേഷണം ചെയ്തിട്ടെന്തിനാണെന്ന ചോദ്യവും. 

Sunday, April 23, 2023

ആഴത്തില്‍ നിന്ന് ആഴമേറിയപ്പോള്‍

ആഴത്തിലറിയുക എന്നൊന്നുണ്ട്. എന്താണത് എന്ന ചോദ്യത്തിന് കൂടുതല്‍ നന്നായി മനസ്സിലാക്കുക എന്നായിരിക്കും മറുപടി. ആഴത്തിലേക്കിറങ്ങി അന്വേഷിക്കലാണത്. അതായത് പുഴയുടെ ആഴത്തിലേക്ക് ഇറങ്ങുകയും അവിടെ തിരയുകയും ചെയ്യുക. ഇങ്ങനെ സാധാരണയായി കേള്‍ക്കുന്ന ഒരു സംഗതിയെ ശബ്ദതാരാവലിയോ ശൈലീ പുസ്തകമോ ഒന്നും നോക്കാതെ അവതരിപ്പിക്കാനാവും. ഇനി ഇതിന്റെ നിരുക്തിയിലേക്കു പോവുകയാണെങ്കില്‍ ആഴം എന്ന പദം എങ്ങനെയുണ്ടാകുന്നു, അത് മലയാളത്തില്‍ വന്നതെങ്ങനെ? ഏതു സാഹചര്യത്തിലാകും ഉപയോഗിക്കപ്പെട്ടിരിക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെടുത്തി അന്വേഷിക്കാന്‍ സാധിക്കും.
          നന്നായി വായിച്ചു മനസ്സിലാക്കുക എന്നു പറയുന്നതിനേക്കാള്‍ സൗന്ദര്യം ഇതിനുണ്ട്. കുറേക്കൂടി സാഹിത്യഭംഗിയുണ്ട്. വെറുതെ ഭംഗിവാക്കു പറയുന്നതുപോലെയല്ല, പണ്ഡിതസമാനമായ എന്തോ ഒരു സംഗതി കേട്ട അനുഭൂതിയാണ് മറ്റൊരാള്‍ ഇങ്ങനെ നമ്മളോട് പറയുമ്പോള്‍ ഉണ്ടാവുക.
          ആഴത്തിലറിയുന്നതിന് നെഗറ്റീവായ അര്‍ത്ഥവും ഒരുപക്ഷേ കണ്ടേക്കാം. നെഗറ്റീവ് എന്നല്ല, ദ്വയാര്‍ത്ഥം എന്നൊക്കെ വിചാരിക്കാവുന്നതാണ്. മറ്റെന്തെങ്കിലും ധ്വനിയിലാണെങ്കില്‍ സന്ദര്‍ഭാനുസരണം ചിരിയും വരും.

Friday, January 20, 2023

വൃത്തം എന്ന നോവല്‍

പൂര്‍ണ-ഉറൂബ് നോവല്‍ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട രചന

ലിങ്ക് ഇവിടെ 


Thursday, November 10, 2022

അപ്പന്റെ കഥ, ചുറ്റുമുള്ള പെണ്ണുങ്ങളുടെയും

 ട്രൂകോപ്പി തിങ്കില്‍...
അപ്പന്റെ കഥ, ചുറ്റുമുള്ള പെണ്ണുങ്ങളുടെയും | ഡോ. ടി. ജിതേഷ്​ | TrueCopy Think 

അപ്പനിലെ ഞൂഞ്ഞ് പ്രശ്‌നങ്ങള്‍ക്കുമുന്നില്‍ തകര്‍ന്നടിഞ്ഞുപോയ ആണും മറ്റ് ആണുങ്ങള്‍ തങ്ങള്‍ ആണുങ്ങളാണെന്ന് സ്ത്രീകള്‍ കല്പിച്ചുനല്‍കുന്ന സ്ഥാനത്തെവച്ച് പ്രശ്‌നങ്ങളെ നേരിടാന്‍ മറുവഴികള്‍ തേടുന്നവരുമാണ്. എന്നാല്‍ സ്ത്രീകളാവട്ടെ, ഒരു കൂസലുമില്ലാതെ അവസാനം വരെ ഉറച്ച മനസ്സോടെ നില്‍ക്കാന്‍ കഴിയുന്നവരാണ്. പ്രശ്‌നങ്ങളെ നേരിടാനും സമചിത്തതയോടെ സമീപിക്കാനും മറുവഴികള്‍ തേടുന്നവരാണ്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ശക്തമായ സ്ത്രീപക്ഷസിനിമയാണ് അപ്പന്‍.

Thursday, August 11, 2022

കാക്കക്കാലിന്റെ തണല്‍ (കഥ)

പ്രവേശകം

സാധാരണയായി അടുക്കളപ്പുറത്ത് കാക്ക വന്നാല്‍ ’’പോ കാക്കേ’’ എന്ന് ആട്ടിയോടിക്കുന്നവര്‍ ചോറുവച്ച് ബലിക്കാക്കയെ തേടിയിറങ്ങുന്നത് പരലോകവുമായി അതിനുള്ള ബന്ധം കണ്ടുകൊണ്ടാണ്. കാക്കയുടെ കറുത്ത നിറമാണോ അതിനെ മരിച്ചവരോട് ചേര്‍ന്നുനില്‍ക്കുന്ന പക്ഷിയാക്കുന്നത്? അതോ കറുപ്പിലെ ക-യും പേരിലെ കാ-യും ചേരുന്നതുകൊണ്ടാണോ? മഹിരാവണനില്‍ നിന്ന് യമധര്‍മ്മനെ രക്ഷിച്ചത് കാക്കയുടെ രൂപമായതിനാല്‍ പ്രത്യുപകാരമായിട്ടത്രേ കാക്കയ്ക്ക് ബലികര്‍മ്മത്തില്‍ പ്രാധാന്യം കൊടുത്തത്. അതിന് വിശേഷബുദ്ധിയുണ്ടായിരുന്നെങ്കില്‍ എന്താവുമായിരുന്നു കഥ? താഴെക്കൊടുത്തിരിക്കുന്ന രീതിയില്‍ ചിന്തിച്ചു നോക്കുക. 

നിര്‍ദ്ദേശം
തെരഞ്ഞെടുക്കേണ്ട, പൂരിപ്പിക്കേണ്ട, രണ്ടോ മൂന്നോ പുറത്തില്‍ ഉപന്യസിക്കേണ്ട!  
വെറുതെ ചിന്തിക്കുന്നതിനെന്തു പ്രശ്നം?  
ആദ്യഭാഗത്തെ വിശേഷബുദ്ധിയിലേക്കുള്ള സൂചന രണ്ടാം ഭാഗത്തെ വിശേഷബുദ്ധിയെ സാധൂകരിക്കുന്നു. (തര്‍ക്കത്തിന് ന്യായം വേണമല്ലോ!)
കാ... കാക്ക 
കാക്ക കഥ പറഞ്ഞു തുടങ്ങി.

ആദ്യഭാഗം
പിതാവിന്റെ ആജ്ഞാനുസരണം രാജഗൃഹം വെടിഞ്ഞിറങ്ങി വനവാസമനുഷ്ഠിക്കുന്ന കാലമാണ്.  തമസാ നദിയുടെ തീരത്തെ ഒറ്റരാത്രിക്കുശേഷം ഒരുപാടു യോജന താണ്ടിയിരിക്കുന്നു. പേരറിയാക്കാടുകളും മലകളും അരുവികളും ആശ്രമങ്ങളും പിന്നിട്ട് ഏറെദൂരം നടന്നുകഴിഞ്ഞിരിക്കുന്നു. മഹാഋഷിമാരെയും വശ്യവചസ്സുകളായ വനദേവതമാരെയും പ്രകൃതിയുടെ പരിപാലനത്താൽ കൊഴുത്തുരുണ്ട മൃഗങ്ങളെയും ഏറെക്കണ്ടു. പകലിന്റെ കത്തുന്ന വെളിച്ചവും രാത്രിയുടെ നാട്ടുവെളിച്ചവും ഇപ്പോൾ നല്ല പരിചയമാണ്. ആശ്രമമുറ്റങ്ങളിൽ ഭയമില്ലാതെ വിഹരിക്കുന്ന മാനുകളും മുയലുകളും മയിലുകളും ഒക്കെ വല്ലാത്ത അത്ഭുതമായിരുന്നു. മൃഗങ്ങൾ അവരോടൊപ്പം സഹവസിക്കുന്നവരെ ഭയപ്പെടാറില്ലത്രേ. രാത്രികളിൽ പാമ്പോ പഴുതാരയോ ആക്രമിക്കുമെന്ന ഭയമൊക്ക ഇല്ലാതായിക്കഴിഞ്ഞു.

Friday, May 20, 2022

ഠാണയിലെ നിഴലും വെളിച്ചവും

പോലീസ് കഥ സിനിമയില്‍ വരുമ്പോള്‍ ത്രസിപ്പിക്കുന്നതായിരിക്കും. ഒന്നുകില്‍ വില്ലന്റെ സ്ഥാനത്ത്... അല്ലെങ്കില്‍ നായകസ്ഥാനത്ത്. സമര്‍ത്ഥമായി കുറ്റം ചെയ്യുന്നവരോ മറയ്ക്കുന്നവരോ അല്ലെങ്കില്‍ അന്വേഷിച്ചു കണ്ടെത്തുന്നവരോ. അതിനപ്പുറമുള്ള കാഴ്ചയായി വരുന്നത് വലിയ ഉദ്യോഗസ്ഥരുടെ വലിയ അധികാരങ്ങളും ഉന്നതനിലയിലുള്ള ജീവിതവും. ട്രെയിനിംഗൊന്നും വിഷയമേയല്ല. പരിശീലിപ്പിക്കുന്നവരോ പരിശീലിച്ചവരോ പരിശീലിപ്പിക്കപ്പെട്ടവരോ ആരുടെയും പരിഗണനയിലേ ഉണ്ടാവുകയില്ല. അങ്ങനെയൊരു സാഹചര്യത്തിലാണ് ഠാണാക്കാരന്‍ എന്ന പേരിലൊരു സിനിമ തരംഗമാവുന്നത്. 

സിനിമ ആദ്യമേതന്നെ പറഞ്ഞുവയ്ക്കുന്നത് ബ്രിട്ടീഷുകാരന്റെ പോലീസ്-പട്ടാളനയത്തിലെ അടിച്ചമര്‍ത്തല്‍ സ്വഭാവത്തെക്കുറിച്ചാണ്. അതില്‍നിന്നും ഒട്ടും വളര്‍ന്നിട്ടില്ല പോലീസോ സൈനികസംവിധാനങ്ങളോ എന്ന് ബോധ്യപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് പിന്നീട്.

പീഡിപ്പിക്കപ്പെടുന്നതിലൂടെ അത് മറ്റുള്ളവരിലേക്കു പകരുന്നതിലൂടെ എങ്ങനെ ആനന്ദം അനുഭവിക്കാമെന്ന് സിനിമ കാണിച്ചുതരികയാണ്. അഥവാ പോലീസെങ്ങനെ അങ്ങനെയായിത്തീരുന്നു... അവര്‍ സ്വയം നശിച്ചുകൊണ്ടാണ് ജനങ്ങളുടെ രക്ഷയ്ക്കെന്നപേരില്‍ പോലീസായിത്തീരുന്നതെന്ന പരമാര്‍ത്ഥത്തെ ബോധ്യപ്പെടുത്തുന്നു. 

ഡിസ്നി-ഹോട്ട്സ്റ്റാറില്‍ കാണണം. കണ്ടുതന്നെയറിയണം സിനിമയുടെ സ്വഭാവം. അധികാരത്തിനു പുറത്തല്ല, അകത്തുകയറിയാണ് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കേണ്ടത് എന്നുകൂടി പറഞ്ഞ് സിനിമ അവസാനിക്കുകയും ചെയ്യുന്നു. 

തികച്ചും ഫലപ്രദമായ ആഖ്യാനം. സമകാലികത എന്നിവ സിനിമയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.


Sunday, October 10, 2021

നൈതികത ടാറ്റയിലേക്ക് മാറുന്ന/മാറ്റുന്നതെങ്ങനെ?

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റൊഴിവാക്കുന്ന യൂണിയന്‍ ഗവണ്മെന്റ് നയത്തെ വിമര്‍ശിക്കുകയായിരുന്നു ഇതേവരെ മാധ്യമസ്ഥാപനങ്ങള്‍ ചെയ്തിരുന്നത് എന്നു വിചാരിക്കട്ടെ. നഷ്ടത്തിലാണ് കമ്പനികളെന്നാണ് പറച്ചില്‍. അതില്‍ യാഥാര്‍ത്ഥ്യമുണ്ടുതാനും. എന്നാല്‍ പൊതുമേഖലയെ ഇല്ലാതാക്കുന്നതിനു പുറകിലുള്ള ഗൂഢാലോചനയിലേക്കോ മറ്റോ എത്താവുന്ന ചര്‍ച്ചകളെ വഴിതിരിച്ചുവിടുന്നതില്‍ മാധ്യമങ്ങള്‍ കൂടി പങ്കുവഹിക്കുന്നുവെന്നുള്ളതാണ് ഖേദകരം. എയര്‍ ഇന്ത്യ നേരത്തേ ടാറ്റയുടേതായിരുന്നു. അത് നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുത്തതാണ്; നെഹ്റുവും ഇന്ദിരയുമൊക്കെ... ടാറ്റയോട് നീതികേട് കാണിച്ചു (ഇപ്പോഴത്തേത് കാലത്തിന്റെ കാവ്യനീതി!) തുടങ്ങിയവയ്ക്ക് ഹൈലൈറ്റ് നല്‍കി ടാറ്റയുടെ മധുരമനോഞ്ജമായ നടത്തിപ്പിനെ (മുമ്പുണ്ടായിരുന്നതും ഇനി വരാന്‍ പോകുന്നതും) എടുത്തുകാണിക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നതുകാണുമ്പോള്‍ ലജ്ജ തോന്നുന്നു. (ടാറ്റയുടെ സംഭാവനകളെയും പ്രവര്‍ത്തനങ്ങളെയും പ്രാധാന്യത്തെയും വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്.)

സമൂഹമാധ്യമങ്ങളുടെ ഭാഷയിലേക്കും സ്വഭാവത്തിലേക്കും മാധ്യമങ്ങള്‍ വന്നെത്തിയിട്ട് കാലം കുറച്ചായി. ’എട്ടിന്റെ പണി’യും ’പൊളിക്കലു’മൊക്കെ തുടങ്ങിയിട്ടും കുറച്ചേറെയായി. വാര്‍ത്തകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നതില്‍ സവിശേഷപരിപാടികള്‍ പോലെ വിശദീകരിച്ചു വിശദീകരിച്ച് വഷളാക്കുന്ന ഏര്‍പ്പാട് മാത്രമേയുള്ളൂ. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കാര്യങ്ങളറിയാനും പ്രേക്ഷകര്‍ക്ക് അവരവരുടെ  ജോലികളിലേക്ക് കടക്കാനും ഇപ്പോഴും ദൂരദര്‍ശനിലെ വാര്‍ത്താരീതി തന്നെയാണ് ഉത്തമം. അതിനുപകരം ഗ്രാഫിക്സ് ഗിമ്മിക്കുകളിലൂടെ വാര്‍ത്തകള്‍ കാണിക്കുകയും അവതാരകര്‍ നടന്നും ഓടിയും അവതരിപ്പിക്കുകയും ഒരേസമയം പല സ്ഥലങ്ങളിലെത്തുകയുമൊക്കെ ചെയ്യുന്നതില്‍ കാഴ്ചയിലെ പുതുമ മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ. 24 മണിക്കൂര്‍ തികയ്ക്കുകയെന്നതും ഒരഭ്യാസമാണല്ലോ! 

Saturday, October 02, 2021

വിവര്‍ത്തനം വെറുമൊരു പണിയല്ല

വിവര്‍ത്തനം പലപ്പോഴും അലോസരപ്പെടുത്താറുണ്ട്. ഫേസ്ബുക്ക് എന്ന പേരിനെ മുഖപുസ്തകം എന്നൊക്കെ വക്രീകരിക്കുന്നത് എന്തിനാണെന്നു മനസ്സിലായിട്ടില്ല. അങ്ങനെയെങ്കില്‍ നമ്മുടെയൊക്കെ പേര് ഓരോ ഭാഷയിലും വിവര്‍ത്തനം ചെയ്തു പറയേണ്ടിവരുമല്ലോ. (ദസ്തയേവ്സ്കിയോ ഡോസ്റ്റോവ്സ്കിയോ ഒക്കെ പ്രശ്നമാണ്. അതിനെയും തര്‍ജ്ജമ ചെയ്തിട്ടുണ്ടല്ലോ...) അത്തരത്തിലുള്ള ചില വിവര്‍ത്തനങ്ങളൊഴികെ സുന്ദരമാണ് തമിഴിലെ വിവര്‍ത്തനമെന്നു തോന്നി. ചില ഉദാഹരണങ്ങള്‍ (പുതിയത്) Online - ഇയങ്കലൈ Offline - മുടക്കലൈ Thumb drive എന്നാണ് കണ്ടത് - വിരലി-യെന്നു പ്രയോഗം GPS അത്ഭുതപ്പെടുത്തി - തടങ്കാട്ടി CCTV നോക്കണം - മറൈകാണി Charger - മിന്നൂക്കി Digital ഏറെ അര്‍ത്ഥവത്താണ് - എണ്‍മിന്‍ ഏറെക്കുറെ ആദ്യകാലം മുതലേ കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലുള്ളത് - അതിനുമൊരു വിവര്‍ത്തനം കണ്ടു - print screen (PrntScr) - തിരൈ പിടിപ്പ്. മലയാളത്തിലെ വിവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ അഭികലിത്ര(computer)വും switch-ഉം മറ്റും പുച്ഛരസത്തിലാണ് പലരും പറയാറുള്ളത്. അങ്ങനെ വിചാരിക്കുന്നവര്‍ മുഖവും നഖവും ഒക്കെ ഒഴിവാക്കേണ്ടതാണ്. (അതൊരു സ്വാഭാവഗുണമത്രേ... അങ്ങനെയേ വരൂ) (ഇക്കൂട്ടത്തില്‍ കണ്ട WhatsApp - പുലനം, Youtube - വലൈയൊളി തുടങ്ങിയവയോട് യോജിക്കാന്‍ തോന്നിയില്ല. നേരത്തേ പറഞ്ഞ പേര് എന്ന സംഗതി തന്നെ കാരണം. Instagram, WeChat, Twitter, Telegram, Skype ഒക്കെയുണ്ട്. സ്ഥലപരിമിതി മൂലം ഒഴിവാക്കുന്നു)

Saturday, July 17, 2021

മാധ്യമങ്ങള്‍ ഏകപക്ഷമാകുന്നത്...

 ’’ഇതും സര്‍ക്കാരിന്റെ തലയിലാവുമല്ലോ’’ – വാര്‍ത്ത കേട്ടപ്പോള്‍ തോന്നിപ്പോയതാണ്. തോന്നിയില്ലെങ്കിലേ കുഴപ്പമുള്ളൂ. കുറേക്കാലമായി അങ്ങനെയാണ് കിടപ്പ്! സംഗതി എവിടെയോ നടന്ന പ്രശ്നമാണ്. പ്രശ്നങ്ങള്‍ക്ക് ഈ ലോകത്തു കുറവില്ലതാനും. എന്നാല്‍ എന്തു നടന്നാലും അതെല്ലാം ഏറ്റെടുക്കേണ്ട ചുമതല ’ഇടതുപക്ഷം ഭരിക്കുമ്പോള്‍’ നിര്‍മ്മിക്കപ്പെടുന്നു. ഇങ്ങനെയൊരു തോന്നല്‍ സ്വാഭാവികമായും സാധാരണക്കാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടാനില്ല. ആരുമത് കാര്യമാക്കുന്നില്ലെങ്കിലും. കള്ളക്കടത്ത്, വാഹനാപകടം, വ്യവസായരംഗത്തെ പ്രശ്നം, അഴിമതി, കൈക്കൂലി എന്നിവ ഒരിടത്ത് നടക്കുന്നതല്ല, കേരളത്തില്‍ മൊത്തമായി നടക്കുന്നതാണെന്നും അതിനു കാരണം ഈ സര്‍ക്കാരാണെന്നും അത് തുറന്നു കാണിക്കുകയാണ് തങ്ങളെന്നും മാത്രം വാര്‍ത്തകള്‍ നിറയുമ്പോള്‍, എന്തെങ്കിലും വിവരങ്ങളറിയാന്‍ പുറത്തുള്ള ചാനലുകള്‍ നോക്കേണ്ട അവസ്ഥ! കഴിഞ്ഞ കുറച്ചുകാലമായി പത്രമാധ്യമരംഗത്തെ വാര്‍ത്തകള്‍, സൃഷ്ടിക്കപ്പെടുന്നവ മാത്രമായി നില്‍ക്കുന്നു. ബ്രേക്കിംഗ് ന്യൂസ് എന്നൊക്കെ കാണുമ്പോള്‍ പൊതുവെ ചിരി വരും. സാധാരണ സംഭവങ്ങള്‍ (നിത്യവും സംഭവിക്കുന്നവ) വരെ സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ പെടാപ്പാടു പെടുന്ന മാധ്യമങ്ങളാണ്. ഒരു അപകടം നടന്നാല്‍പ്പോലും സര്‍ക്കാര്‍