Sunday, August 09, 2026

പുതുവഴികള്‍ നിര്‍ഭയമായി രൂപപ്പെടുന്നതെങ്ങനെ?

ഒരിക്കല്‍, ഒരിടത്ത് എന്നുതുടങ്ങുന്ന എല്ലാക്കഥകളിലും ഒറ്റയ്ക്കും കൂട്ടായും വ്യക്തികളും സമൂഹവും ആലോചിച്ചുണ്ടാക്കുന്ന ഏതെങ്കിലും പ്രശ്നവും പരിഹാരവും ഉണ്ടായിരിക്കും. പലപ്പോഴും അത്തരം കഥകള്‍ പറയുന്നതിലെ സവിശേഷതയും കഥ കേള്‍ക്കാനുള്ള ത്വരയും മൂലം ആരുമറിയാതെ സ്വയം വിധിയും താല്പര്യങ്ങളും നിര്‍ണ്ണയിക്കുന്നവയായിത്തീരും. ആമയും മുയലും മത്സരിച്ച കഥയും തുന്നല്‍ക്കാരന്‍ തുമ്പിക്കൈയില്‍ സൂചി കുത്തിയ കഥയും മൂങ്ങകളുടെ ശത്രുപാളയത്തില്‍ കടന്നുചെന്ന് തന്ത്രപൂര്‍വ്വം അവരെ കൊന്നൊടുക്കിയ കാക്കയുടെ കഥയും നദി കടക്കുമ്പോള്‍ വേദമല്ല, നീന്തലാണ് അറിയേണ്ടതെന്ന വിമര്‍ശനവും മറ്റും ഒരിക്കലും കേള്‍വിക്കാരെ പുറകോട്ടു നടത്തില്ല. ഇവ നല്‍കുന്ന ഗുണപാഠങ്ങള്‍ എപ്പോഴെങ്കിലും ഉപകാരപ്പെടും എന്നുകരുതി നോട്ടുപുസ്തകത്തില്‍ കുറിച്ചുവയ്ക്കുകയോ ടെക്സ്റ്റുകള്‍ കൊണ്ടുനടക്കുകയോ ചെയ്യാറില്ല. എന്നാല്‍ അവ നല്‍കുന്ന അനുഭവപാഠം ആദ്യം ജീവിതത്തെ നേരിടാനും പിന്നീട് കഥയെത്തന്നെ വിമര്‍ശനബുദ്ധിയോടെ വിലയിരുത്തുന്നതിനുമാവും ഉപകാരപ്പെടുക. ആദ്യം ഗുണപാഠമായി വന്ന കഥകള്‍ പിന്നീട് സ്വയം വിമര്‍ശനത്തിലേക്കു പോകുമ്പോഴാണ് കഥയുണ്ടാക്കുന്നവരുടെ കഥയും വിമര്‍ശനത്തിലേക്കെത്തിച്ച കഥയും തമ്മില്‍ വൈരുദ്ധ്യമുണ്ടാകുന്നത്. കഥയുണ്ടാക്കിയവര്‍ തങ്ങളുടെ പല ഉദ്ദേശങ്ങളെയും കഥയില്‍ നേരിട്ടു പറഞ്ഞില്ലെങ്കിലും കഥ കേട്ടവരില്‍ കഥയിലുപരിയായി പലതും ട്രിഗര്‍ ചെയ്യപ്പെടുന്നുവെന്നു മനസ്സിലാക്കാം.