Sunday, October 10, 2021

നൈതികത ടാറ്റയിലേക്ക് മാറുന്ന/മാറ്റുന്നതെങ്ങനെ?

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റൊഴിവാക്കുന്ന യൂണിയന്‍ ഗവണ്മെന്റ് നയത്തെ വിമര്‍ശിക്കുകയായിരുന്നു ഇതേവരെ മാധ്യമസ്ഥാപനങ്ങള്‍ ചെയ്തിരുന്നത് എന്നു വിചാരിക്കട്ടെ. നഷ്ടത്തിലാണ് കമ്പനികളെന്നാണ് പറച്ചില്‍. അതില്‍ യാഥാര്‍ത്ഥ്യമുണ്ടുതാനും. എന്നാല്‍ പൊതുമേഖലയെ ഇല്ലാതാക്കുന്നതിനു പുറകിലുള്ള ഗൂഢാലോചനയിലേക്കോ മറ്റോ എത്താവുന്ന ചര്‍ച്ചകളെ വഴിതിരിച്ചുവിടുന്നതില്‍ മാധ്യമങ്ങള്‍ കൂടി പങ്കുവഹിക്കുന്നുവെന്നുള്ളതാണ് ഖേദകരം. എയര്‍ ഇന്ത്യ നേരത്തേ ടാറ്റയുടേതായിരുന്നു. അത് നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുത്തതാണ്; നെഹ്റുവും ഇന്ദിരയുമൊക്കെ... ടാറ്റയോട് നീതികേട് കാണിച്ചു (ഇപ്പോഴത്തേത് കാലത്തിന്റെ കാവ്യനീതി!) തുടങ്ങിയവയ്ക്ക് ഹൈലൈറ്റ് നല്‍കി ടാറ്റയുടെ മധുരമനോഞ്ജമായ നടത്തിപ്പിനെ (മുമ്പുണ്ടായിരുന്നതും ഇനി വരാന്‍ പോകുന്നതും) എടുത്തുകാണിക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നതുകാണുമ്പോള്‍ ലജ്ജ തോന്നുന്നു. (ടാറ്റയുടെ സംഭാവനകളെയും പ്രവര്‍ത്തനങ്ങളെയും പ്രാധാന്യത്തെയും വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്.)

സമൂഹമാധ്യമങ്ങളുടെ ഭാഷയിലേക്കും സ്വഭാവത്തിലേക്കും മാധ്യമങ്ങള്‍ വന്നെത്തിയിട്ട് കാലം കുറച്ചായി. ’എട്ടിന്റെ പണി’യും ’പൊളിക്കലു’മൊക്കെ തുടങ്ങിയിട്ടും കുറച്ചേറെയായി. വാര്‍ത്തകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നതില്‍ സവിശേഷപരിപാടികള്‍ പോലെ വിശദീകരിച്ചു വിശദീകരിച്ച് വഷളാക്കുന്ന ഏര്‍പ്പാട് മാത്രമേയുള്ളൂ. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കാര്യങ്ങളറിയാനും പ്രേക്ഷകര്‍ക്ക് അവരവരുടെ  ജോലികളിലേക്ക് കടക്കാനും ഇപ്പോഴും ദൂരദര്‍ശനിലെ വാര്‍ത്താരീതി തന്നെയാണ് ഉത്തമം. അതിനുപകരം ഗ്രാഫിക്സ് ഗിമ്മിക്കുകളിലൂടെ വാര്‍ത്തകള്‍ കാണിക്കുകയും അവതാരകര്‍ നടന്നും ഓടിയും അവതരിപ്പിക്കുകയും ഒരേസമയം പല സ്ഥലങ്ങളിലെത്തുകയുമൊക്കെ ചെയ്യുന്നതില്‍ കാഴ്ചയിലെ പുതുമ മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ. 24 മണിക്കൂര്‍ തികയ്ക്കുകയെന്നതും ഒരഭ്യാസമാണല്ലോ! 

Saturday, October 02, 2021

വിവര്‍ത്തനം വെറുമൊരു പണിയല്ല

വിവര്‍ത്തനം പലപ്പോഴും അലോസരപ്പെടുത്താറുണ്ട്. ഫേസ്ബുക്ക് എന്ന പേരിനെ മുഖപുസ്തകം എന്നൊക്കെ വക്രീകരിക്കുന്നത് എന്തിനാണെന്നു മനസ്സിലായിട്ടില്ല. അങ്ങനെയെങ്കില്‍ നമ്മുടെയൊക്കെ പേര് ഓരോ ഭാഷയിലും വിവര്‍ത്തനം ചെയ്തു പറയേണ്ടിവരുമല്ലോ. (ദസ്തയേവ്സ്കിയോ ഡോസ്റ്റോവ്സ്കിയോ ഒക്കെ പ്രശ്നമാണ്. അതിനെയും തര്‍ജ്ജമ ചെയ്തിട്ടുണ്ടല്ലോ...) അത്തരത്തിലുള്ള ചില വിവര്‍ത്തനങ്ങളൊഴികെ സുന്ദരമാണ് തമിഴിലെ വിവര്‍ത്തനമെന്നു തോന്നി. ചില ഉദാഹരണങ്ങള്‍ (പുതിയത്) Online - ഇയങ്കലൈ Offline - മുടക്കലൈ Thumb drive എന്നാണ് കണ്ടത് - വിരലി-യെന്നു പ്രയോഗം GPS അത്ഭുതപ്പെടുത്തി - തടങ്കാട്ടി CCTV നോക്കണം - മറൈകാണി Charger - മിന്നൂക്കി Digital ഏറെ അര്‍ത്ഥവത്താണ് - എണ്‍മിന്‍ ഏറെക്കുറെ ആദ്യകാലം മുതലേ കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലുള്ളത് - അതിനുമൊരു വിവര്‍ത്തനം കണ്ടു - print screen (PrntScr) - തിരൈ പിടിപ്പ്. മലയാളത്തിലെ വിവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ അഭികലിത്ര(computer)വും switch-ഉം മറ്റും പുച്ഛരസത്തിലാണ് പലരും പറയാറുള്ളത്. അങ്ങനെ വിചാരിക്കുന്നവര്‍ മുഖവും നഖവും ഒക്കെ ഒഴിവാക്കേണ്ടതാണ്. (അതൊരു സ്വാഭാവഗുണമത്രേ... അങ്ങനെയേ വരൂ) (ഇക്കൂട്ടത്തില്‍ കണ്ട WhatsApp - പുലനം, Youtube - വലൈയൊളി തുടങ്ങിയവയോട് യോജിക്കാന്‍ തോന്നിയില്ല. നേരത്തേ പറഞ്ഞ പേര് എന്ന സംഗതി തന്നെ കാരണം. Instagram, WeChat, Twitter, Telegram, Skype ഒക്കെയുണ്ട്. സ്ഥലപരിമിതി മൂലം ഒഴിവാക്കുന്നു)

Saturday, July 17, 2021

മാധ്യമങ്ങള്‍ ഏകപക്ഷമാകുന്നത്...

 ’’ഇതും സര്‍ക്കാരിന്റെ തലയിലാവുമല്ലോ’’ – വാര്‍ത്ത കേട്ടപ്പോള്‍ തോന്നിപ്പോയതാണ്. തോന്നിയില്ലെങ്കിലേ കുഴപ്പമുള്ളൂ. കുറേക്കാലമായി അങ്ങനെയാണ് കിടപ്പ്! സംഗതി എവിടെയോ നടന്ന പ്രശ്നമാണ്. പ്രശ്നങ്ങള്‍ക്ക് ഈ ലോകത്തു കുറവില്ലതാനും. എന്നാല്‍ എന്തു നടന്നാലും അതെല്ലാം ഏറ്റെടുക്കേണ്ട ചുമതല ’ഇടതുപക്ഷം ഭരിക്കുമ്പോള്‍’ നിര്‍മ്മിക്കപ്പെടുന്നു. ഇങ്ങനെയൊരു തോന്നല്‍ സ്വാഭാവികമായും സാധാരണക്കാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടാനില്ല. ആരുമത് കാര്യമാക്കുന്നില്ലെങ്കിലും. കള്ളക്കടത്ത്, വാഹനാപകടം, വ്യവസായരംഗത്തെ പ്രശ്നം, അഴിമതി, കൈക്കൂലി എന്നിവ ഒരിടത്ത് നടക്കുന്നതല്ല, കേരളത്തില്‍ മൊത്തമായി നടക്കുന്നതാണെന്നും അതിനു കാരണം ഈ സര്‍ക്കാരാണെന്നും അത് തുറന്നു കാണിക്കുകയാണ് തങ്ങളെന്നും മാത്രം വാര്‍ത്തകള്‍ നിറയുമ്പോള്‍, എന്തെങ്കിലും വിവരങ്ങളറിയാന്‍ പുറത്തുള്ള ചാനലുകള്‍ നോക്കേണ്ട അവസ്ഥ! കഴിഞ്ഞ കുറച്ചുകാലമായി പത്രമാധ്യമരംഗത്തെ വാര്‍ത്തകള്‍, സൃഷ്ടിക്കപ്പെടുന്നവ മാത്രമായി നില്‍ക്കുന്നു. ബ്രേക്കിംഗ് ന്യൂസ് എന്നൊക്കെ കാണുമ്പോള്‍ പൊതുവെ ചിരി വരും. സാധാരണ സംഭവങ്ങള്‍ (നിത്യവും സംഭവിക്കുന്നവ) വരെ സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ പെടാപ്പാടു പെടുന്ന മാധ്യമങ്ങളാണ്. ഒരു അപകടം നടന്നാല്‍പ്പോലും സര്‍ക്കാര്‍

Sunday, June 27, 2021

കാടോരം - വ്യത്യസ്തമായ ഒരനുഭവം

കാടോരമല്ല, അങ്ങനെയാവുമ്പോള്‍ കാനനച്ഛായ മാത്രമായിപ്പോകും. അത് തീര്‍ത്തും കാല്പനികവുമാകും. ഇവിടെ  കാടൊഴുക്കാണ് സിനിമ. ആ ഒഴുക്കിന് നിരവധി തലങ്ങളുണ്ട്, യഥാതഥബോധമുണ്ട്. സിനിമയുടെ തുടക്കം അത്ഭുതപ്പെടുത്തിക്കൊണ്ട് കാടിന്റെ വിശാലതയിലേക്കു കടക്കുന്നുവെങ്കിലും തൊട്ടടുത്ത ദൃശ്യത്തില്‍ ചലനം മന്ദഗതിയിലാവുന്നു. പിന്നീട് ഊര്‍ജ്ജമുള്‍ക്കൊണ്ടെന്നപോലെ മുന്നോട്ടു പോകുന്ന ആഖ്യാനരീതിയാണ് സിനിമയെ ഫലപ്രദമാക്കിത്തീര്‍ക്കുന്നത്.  കാടിന്റെ മുഖത്തേക്കാള്‍ മനുഷ്യരുടെ പ്രശ്നങ്ങളിലേക്ക് കേന്ദ്രീകരിക്കുന്ന ക്യാമറ വ്യത്യസ്തമായ ആംഗിളുകള്‍ ഉപയോഗപ്പെടുത്തി കാടിന്‍റെ ദൃശ്യാത്മകതയിലേക്കു ചേര്‍ക്കുന്നുവെന്നതാണ് ചലച്ചിത്രഭാഷയെന്ന നിലയില്‍ ഈ സിനിമയുടെ മെച്ചവും ഈ സിനിമ അടയാളപ്പെടാന്‍ പോകുന്ന സവിശേഷതയും. കഥപറച്ചിലിന്‍റെ ഫോര്‍മാറ്റിന് തുടക്കവും സംഘര്‍ഷവും പരിഹാരവുമെല്ലാം വേണമല്ലോ. സിനിമകള്‍ പൊതുവെ ഇവയെങ്ങനെ കൊണ്ടുവരാനാവുമെന്നാണ് തിരക്കഥയില്‍ പരീക്ഷിക്കാറ്. എന്നാല്‍ കഥയില്‍ ഒരു സംഘര്‍ഷമുണ്ടായിരിക്കുമെന്നും അതിന്റെ പരിഹാരത്തിന് കഥാഗാത്രത്തില്‍ത്തന്നെ ഉപാധികളുണ്ടായിരിക്കുമെന്നും അതിനെ കലാത്മകമായി സമീപിക്കാനാവുമെന്നും ഈ സിനിമ ബോധ്യപ്പെടുത്തുന്നു. സാധ്യമായ എല്ലാ തലങ്ങളിലേക്കും

Friday, June 18, 2021

തലക്കെട്ടെന്ന കെട്ട്

ക്കെട്ടുകള്‍ എന്ന വിഷയം പരിശോധിക്കാവുന്നതാണ്.
ആ കെട്ടിനൊരു പ്രത്യേകതയുണ്ട്. കാണുന്നയാളെ പിടിച്ചിരുത്തണം, വായിപ്പിക്കണം...
വിക്കിനിഘണ്ടുവില്‍ ഇത്രയേയുള്ളൂ...
ഇനിയിതിനെക്കുറിച്ച് അധികം ആലോചിക്കേണ്ടതില്ല. 
ചോദ്യം: അങ്ങനെയൊരര്‍ത്ഥം മാത്രം നല്‍കി മിണ്ടാതിരുന്നാല്‍ മതിയോ?
ഉത്തരം: വേണമെങ്കില്‍ മിണ്ടാതിരിക്കാം. മിണ്ടുകയുമാവാം...
ദൃശ്യഭാഷ കൈകാര്യം ചെയ്യുന്ന സിനിമയിലേക്കു വന്നാല്‍ കലിഗ്രഫിയുടെ അനന്തസാധ്യത!
പഴയ ലിപി ഉപയോഗിക്കുന്നത് ശ്രദ്ധേയം!
ത്രിമാനദൃശ്യം പോലെ എഴുത്ത് വിടര്‍ന്നു ചിരിക്കുന്നത് ആകര്‍ഷകം!
എത്ര ശ്രദ്ധയോടെയാണ് അതു കൈകാര്യം ചെയ്യുന്നതെന്നു നോക്കിയാല്‍ അത്ഭുതപ്പെടും! എത്രയെളുപ്പത്തിലാണ് നമ്മളത് കണ്ടും വായിച്ചും ഒഴിഞ്ഞു പോകുന്നത്?
അങ്ങനെ ഒഴിയാനാവുമോ?

 
 
 
 



എന്ന എഴുത്ത് അത്രവേഗം മറക്കാന്‍ സാധിക്കുമോ?
ഇതെഴുതി ഫലിപ്പിച്ചതിന്റെ പിന്നിലെ കഥകള്‍ കേട്ടതാണല്ലോ.
ചിലതൊക്കെ സൂചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ആദ്യകാലം മുതല്‍ക്കേ ശ്രദ്ധിക്കപ്പെട്ട ഒരുപാട് എഴുത്തുചിത്രങ്ങള്‍ ഉണ്ട്.

Tuesday, June 08, 2021

ഈ പിന്മടക്കം എന്തിന്?

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒന്നരവര്‍ഷമായിരിക്കുന്നു. ആദ്യതരംഗത്തേക്കാള്‍ തീവ്രമായ രീതിയില്‍ രണ്ടാംതരംഗം ജനങ്ങളെ ബാധിച്ചു. ലോകാരോഗ്യസംഘടന ഡെല്‍റ്റാ വകഭേദത്തിന്റെ തീവ്രതയെക്കുറിച്ച് മുന്നറിയിപ്പു നല്‍കി. തയ്യാറെടുപ്പിന് സമയമുണ്ടായിരുന്നിട്ടും ഓക്സിജന്‍ ലഭ്യതയില്ലാത്തതിനാല്‍ മാത്രം ധാരാളം ജീവനുകള്‍ നഷ്ടമായി. ശ്മശാനങ്ങളിലെരിയുന്ന ജീവിച്ചിരിക്കേണ്ട മനുഷ്യരുടെ നിലവിളി ലോകം മുഴുവന്‍ കണ്ടു. വാക്സിനേഷന്‍ മാത്രമാണ് ഏകമാര്‍ഗ്ഗമെന്ന് ലോകം തിരിച്ചറിഞ്ഞിട്ടും അക്കാര്യത്തില്‍ നയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇതേവരെ കഴിയാതിരുന്നത് എന്തുകൊണ്ടായിരിക്കും? വാക്സിനു വേണ്ടിയുള്ള പരീക്ഷണങ്ങള്‍ ലോകമെമ്പാടും നടക്കുകയും ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും ത്വരിതമായ വാക്സിന്‍ പരീക്ഷണങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും വരികയും ചെയ്തു. ജനങ്ങള്‍ ആകാംക്ഷയോടെയാണ് വാക്സിനെ കാത്തിരുന്നത്. വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് അതിനിടയില്‍ ചില വ്യാജപ്രചരണങ്ങള്‍, ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നിവ വാക്സിനേഷനോട് ജനത്തിനുള്ള താല്പര്യത്തെ കുറച്ചുവെന്നത് നേര്. പക്ഷെ, അത്ഭുതകരമായ രീതിയില്‍ കാര്യങ്ങള്‍ മലക്കം മറിയുന്നു. വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാകേണ്ട ഘട്ടത്തിലെത്തിയപ്പോള്‍ ഏറ്റവുമെളുപ്പത്തില്‍ അതിനുള്ള നടപടിയിലേക്കു കടക്കുന്നതിനുപകരം രാജ്യത്തെ പൗരന്മാരെ വിഭജിക്കുന്ന ഏര്‍പ്പാട് ഞെട്ടലോടെ നോക്കിയിരിക്കേണ്ടിവന്നു.  കേന്ദ്രസര്‍ക്കാര്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതേവരെ കാണാത്തവിധം മുഖംതിരിക്കുന്ന ഏര്‍പ്പാടാണ് നടത്തിയതെന്ന് വ്യക്തം. അതുകൊണ്ടാണ് സുപ്രീംകോടതി ഇടപെടേണ്ടി വന്നത്. ബജറ്റില്‍ 35000 കോടി രൂപ നീക്കിവച്ചത് എന്തിനാണെന്ന്

Tuesday, May 18, 2021

ഭാഷ അപൂര്‍ണ്ണമാകുന്നോ?

വര്‍ത്തമാനം പറയാത്ത ഈ ഭൂതത്തിന്റെ കൈയിലാണ് നമ്മുടെ ഭാവി എന്ന് പഞ്ചാബി ഹൗസ് എന്ന സിനിമയില്‍ കൊച്ചിന്‍ഹനീഫ ഹരിശ്രീ അശോകനോട് പറയുന്നതുകേട്ട് (അത്ഭുതം കൊണ്ട്) കിളി പോയിരുന്നിട്ടുണ്ട്.
കിളി പോയി
എട്ടിന്റെ പണി
കിടുക്കി
പൊങ്കാല
Pwoli

എന്നിവയൊക്കെയാണല്ലോ ഭാഷാഫാഷന്‍!
സംഭാഷണത്തില്‍ ഭാഷ കൊണ്ടുള്ള ലീല കേട്ടാല്‍ അതിഗംഭീരമെന്ന് അഭിനന്ദിക്കാതിരിക്കാനാവുന്നതെങ്ങനെ?
എത്രയെത്ര ഉദാഹരണങ്ങള്‍...
ഇതേ സിനിമയില്‍ത്തന്നെയുള്ള നിരവധി ഡയലോഗുകള്‍ ശ്രദ്ധിച്ചാലറിയാം ഭാഷാലീലകള്‍.
മായാവി എന്ന സിനിമയില്‍
ബസ് സ്റ്റോപ്പില്‍ നിന്നാല്‍ ബസ്സുവരും, ഫുള്‍സ്റ്റോപ്പില്‍ നിന്നാല്‍ ഫുള്ളു വരുമോ? പോട്ടെ ഒരു പൈന്റെങ്കിലും?
ഇതേ രീതിയില്‍ വാഗ്‍വൈഭവം കണ്ടിട്ടുള്ളത് ജഗതി ശ്രീകുമാറിന്റെ അവതരണത്തിലാണ്.
മൂക്കിന്റെ കാര്യം പിന്നെ പറയാനേയില്ല..
അതെന്താ മൂക്കില്ലേ? – എന്ന മറുചോദ്യം കിലുക്കത്തില്‍ കിടുക്കി.
മധുരരാജയില്‍ മമ്മൂട്ടി ഇംഗ്ലീഷ് ഭാഷാ വിദഗ്ധനായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.
Take Jumping Zero Clever – വിവര്‍ത്തനം അദ്ദേഹം തന്നെ പറയുന്നുമുണ്ട്. എടുത്തുചാട്ടം ബുദ്ധിശൂന്യതയാണ്.
സിനിമകള്‍ ഈ വിധത്തില്‍ നമ്മുടെ ഭാഷയെ സൂക്ഷ്മമായി പരിശോധിക്കുമ്പോഴും മലയാളഭാഷയുടെ അപചയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെയുണ്ട്. അപചയമെന്നത് ഭാഷയിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലായ്മയെ കാണിക്കുന്ന മാടമ്പിത്തരമായി മാറുന്നുവെന്ന തോന്നലാണ് ഈ കുറിപ്പിനാധാരം.

Wednesday, May 12, 2021

ഏട്ടിലെ പശു പുല്ലു തിന്നില്ല

സമകാലിക വാര്‍ത്താമാധ്യമങ്ങളിലെ നവമാധ്യമങ്ങള്‍ എന്ന മേഖലയില്‍ വരുന്ന  സോഷ്യല്‍ മീഡിയ അടക്കമുള്ള എല്ലാത്തരം മാധ്യമങ്ങളും – അതായത് വര്‍ത്തമാനപ്പത്രങ്ങളുടെ ഇന്റര്‍നെറ്റ് എ‍ഡിഷന്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ - അഭിപ്രായസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നല്‍കുന്നവയാണ്. വെബ് സ്പേസിനെ പരസ്പരം ഇടപെടുന്നതിനുള്ള (interactive) ഏറ്റവും വലിയ സാധ്യത നല്‍കുന്ന ഒന്നായിട്ടാണ്  പൊതുവെ വിലയിരുത്തുന്നത്. എന്നാല്‍ ഈ സൈബറിടത്തെ ഭാഷാപ്രയോഗങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കൗതുകകരമായ പല വസ്തുതകളും കണ്ടെത്താനാവും.
    തള്ള് എന്ന പ്രയോഗം അതിന്റെ ഏറ്റവും ഉന്നതമായ അവസ്ഥയില്‍ - എല്ലാത്തരം അര്‍ത്ഥവ്യത്യാസങ്ങളോടെയും – വിരാജിക്കുന്ന ഒന്നാണ്. തള്ളുക, തള്ളല്‍, തള്ളിമറിച്ചു തുടങ്ങിയ ക്രിയാരൂപങ്ങള്‍ മാത്രമല്ല തള്ള് നാമരൂപത്തില്‍ വരെ സ്ഥായിയായ അസ്തിത്വം നേടിക്കഴിഞ്ഞിരിക്കുന്നു. അവന്‍/അവള്‍ തള്ളാണ് എന്നു പറയുന്നടത്തും അവന്‍/അവള്‍ തള്ളല്ലേ എന്നു പറയുന്നിടത്തും ഇത് വ്യക്തമാണ്. വീഡിയോ രൂപത്തിലും ചിത്രസഹിതമുള്ള (മീം) പ്രയോഗങ്ങളിലും തള്ളിന്റെ ആശാന്മാരായി സിനിമയില്‍നിന്നും വന്നവരെ അവതരിപ്പിക്കുന്നതും

Monday, May 10, 2021

അച്ഛനും മകനും – right meow!

വെറുതെ കിടന്നു കരയല്ലേ... കഥയിപ്പോള്‍ പറയാം. പറഞ്ഞു തീര്‍ന്നാല്‍ ഉറങ്ങാന്‍ കിടക്കണം, ഉറപ്പാണല്ലോ?
ഉം... കുഞ്ഞുമോന്‍ ചിണുങ്ങിക്കൊണ്ട് പറഞ്ഞു. ഒറങ്ങാം... ആദ്യം കഥ പറയ്...
ശരി, ശരി... കഥയൊന്നാലോചിക്കട്ടെ. നല്ല വൃത്തിയായിട്ട് പറയണ്ടേ. കുഞ്ഞുമോന് കഥ കേട്ടുറങ്ങേണ്ടതല്ലേ... – അച്ഛന്‍ അവനെ ഇക്കിളിയാക്കിക്കൊണ്ടു പറഞ്ഞു.
പൂച്ചയുടെ കഥയായാലോ?
ഉം...
വലിയ രണ്ടു പൂച്ചകളുടെ കഥ.
ഉം... അതു തന്നെ മതി. മാര്‍ജ്ജാരന്മാര്‍ ഭയങ്കര വൃത്തിയുള്ളവരല്ലേ? എപ്പോഴും തലയും കൈയും കാലുമൊക്കെ നക്കി വൃത്തിയാക്കി നല്ല സെറ്റപ്പിലിരിക്കുന്നവര്‍.
അതേ, അതു തന്നെ.
രണ്ടുതരം പൂച്ചകളുണ്ട്, ഈ കഥയില്‍. ഫെലിസ് കാറ്റസ് എന്ന് ശാസ്ത്രീയനാമമുള്ള വീട്ടിലൊക്കെ സാധാരണയായി കാണുന്ന പൂച്ചകള്‍.
പിന്നെ?
പിന്നെ... വന്‍പൂച്ചകള്‍, വലിയ ശരീരമുള്ള പൂച്ചകള്‍. പോക്കാന്‍ എന്നു ചില സ്ഥലങ്ങളിലൊക്കെ പറയും. ഫെലിഡെ എന്നാണ് ശാസ്ത്രീയനാമം.
സംഗതി കൊള്ളാമല്ലോ. ഫെലിസ് കാറ്റസും ഫെലിഡെയും! കുഞ്ഞുമോന്‍ ആഹ്ലാദത്തോടെ പറഞ്ഞു. നല്ല രസമുണ്ടല്ലേ? ഈ പേരൊക്കെ പറയാന്‍.
അതു മാത്രമല്ല, ഫീലിംഗ് എന്ന വാക്കില്ലേ. അത് പൂച്ച അതിന്റെ ഉടമയോട് കാണിക്കുമ്പോള്‍ ഫെലൈന്‍ അതായത് F, E, L, I, N, E എന്നറിയപ്പെടുന്നു. ക്യാറ്റ് വാക്ക് എന്നൊക്കെ പറയുന്നതുപോലെ. പൂച്ച എന്തിനെയെങ്കിലും പിടിക്കുമ്പോള്‍ Cat-ch എന്നൊരു പ്രയോഗവും നടത്താന്‍ പറ്റും.  Meow എന്നതിനെ Now എന്നതിനു പകരമായും ഉപയോഗിക്കും.
ഹോ... എന്തൊക്കെ കാര്യങ്ങള്‍? എന്തുമാത്രം പഠിക്കാനുണ്ട്, ഈ പൂച്ചകളെക്കുറിച്ച്.
കുഞ്ഞുമോന്റെ അത്ഭുതം തീരുന്നുണ്ടായിരുന്നില്ല. അവന്‍ പിന്നെയും പിന്നെയും പൂച്ചയെക്കുറിച്ച് തന്നെ ആലോചിച്ചു.

Sunday, May 09, 2021

അത്ര സിമ്പിളല്ല കാര്യങ്ങള്‍!

ഇവിടെ ലിങ്കില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍ എത്രമാത്രം ഉത്തരവാദിത്തമില്ലായ്മയാണ് മാധ്യമങ്ങള്‍ കാണിക്കുന്നതെന്ന് മനസ്സിലാകും. ഓരോ കാര്യത്തിലും അങ്ങനെയാണ്. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും പലതും കണ്ടതാണ്. അതിലെ അപകടം ശ്രദ്ധിക്കേണ്ടതുമാണ്. വാര്‍ത്തയുണ്ടാക്കുന്നവര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ശല്യമായിത്തീരുന്ന ഈ പ്രവണതയെക്കുറിച്ച്...

കെഎസ്ആര്‍ടിസിയില്‍ 'ഇഷ്ടിക'യ്ക്ക് വിലക്ക്

ആക്സിലേറ്ററില്‍ ചുടകട്ട കണ്ടെത്തിയതില്‍ അന്വേഷണം

ഇതാണ് വാര്‍ത്തയുടെ തലക്കെട്ട്.

ഈ വാര്‍ത്താശൈലി അപകടമാണ്. പത്രങ്ങള്‍ സ്വയം കുഴി തോണ്ടുകയാണ്. മൊബൈല്‍ സ്ക്രീനില്‍ വിരല്‍ തോണ്ടുന്നവര്‍ക്ക് എളുപ്പത്തില്‍ വായിച്ചു പോകാന്‍, വായിപ്പിക്കാന്‍ എഴുതിവിടുന്നവ പോലെ ആയിത്തീരുമ്പോള്‍ അതു മാത്രം ഇനിയങ്ങോട്ടു പോരേ എന്ന് വായനക്കാരെ തോന്നിപ്പിക്കുന്നത്. നിലവാരമില്ലാത്തത് എന്നു വേണമെങ്കില്‍ ആക്ഷേപിക്കാവുന്നത്. ആക്സിലേറ്ററില്‍ ഇഷ്ടിക കയറ്റിവച്ച് വലിയ ഹൈവേകളില്‍ ലോറി ഓടിച്ചു എന്ന കഥ കേട്ടിരിക്കാന്‍ സാധ്യതയുള്ള റിപ്പോര്‍ട്ടറുടെ തോന്നല്‍. കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍ക്ക് അങ്ങനെയൊരു സംഗതി കഥയായിപ്പോലും ഉണ്ടാവണമെന്നില്ല. വസ്തുനിഷ്ഠമായി വാര്‍ത്ത അവതരിപ്പിച്ചുകൂടേ? തലക്കെട്ടു കണ്ട് വായിക്കാന്‍ പ്രേരിപ്പിക്കുക മാത്രമല്ല ഉദ്ദേശ്യമാവേണ്ടത്. ഡ്രൈവറുടെ കാബിനില്‍ ഇത്തരം വസ്തുക്കള്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് അവസാനം പറയുന്നു. സ്വയം ക്രമീകരിക്കാന്‍ കഴിയാത്ത സീറ്റിന്റെ പ്രശ്നമാണ് ഇങ്ങനെ ചെയ്യേണ്ടിവരുന്നതെന്നും സൂചിപ്പിക്കുന്നു. സത്യത്തില്‍ അതല്ലേ ഹൈലൈറ്റ്. ഇത് സാധാരണക്കാരായ ആളുകള്‍ക്ക് കെഎസ്ആര്‍ടിസി ജീവനക്കാരോട് വിരോധം തോന്നിക്കുന്ന തരത്തില്‍ ഉള്ള പടച്ചുവിടലാണ്. വാര്‍ത്തകള്‍ സത്യസന്ധമാവണം, അതല്ലെന്നു തോന്നിക്കുന്ന ഒന്നും ഇതിലില്ല എന്നാല്‍ ധ്വനിസമ്പൂര്‍ണ്ണമായി - മറ്റൊന്നു മനസ്സില്‍ തോന്നിക്കണേ എന്നു കരുതി എഴുതുന്ന ഈ പ്രവണത നിര്‍ത്തണം. 

Thursday, April 22, 2021

വാര്‍ത്തകളിലെ മലയാളം

സ്വജനപക്ഷപാതവും ബന്ധുനിയമനവും നടത്തും മുന്‍പ് ഇനി മന്ത്രിമാര്‍ രണ്ടുവട്ടം ആലോചിക്കും എന്ന് വായിച്ചു, മനോരമ പത്രത്തില്‍. സ്വജനപക്ഷപാതം കാണിക്കുകയും ബന്ധുനിയമനം നടത്തുകയും ചെയ്യും മുമ്പ് എന്ന് വിശദമാക്കുന്നതിനുപകരം "നടത്തുക" എന്നതിനെ രണ്ട് കാര്യങ്ങളിലേക്ക് ചുരുക്കുകയാണ് ചെയ്തിട്ടുള്ളത്. സംഗതി എളുപ്പമായെങ്കിലും വായനയില്‍ തടസ്സമുണ്ടായി. കുറേനേരം പോയി.

ഇതേ വാര്‍ത്തയില്‍ത്തന്നെ...

സത്യം ആണെന്ന് ഉറപ്പുള്ള ഒരു കാര്യത്തിനുവേണ്ടി ഉറച്ചുനിന്നാല്‍ കാലതാമസമെടുത്തായാലും വിജയം ഉണ്ടാവും എന്നുറപ്പായി.  എന്തുമാത്രം ഉറപ്പുകള്‍. എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചരണവാചകത്തെ കളിയാക്കിയതാവാനാണ് സാധ്യത. അല്ലാതെന്തു പറയാന്‍!

24 മണിക്കൂര്‍ മാത്രം ആയുസ്സുള്ള വാര്‍ത്ത എന്നതൊക്കെ പഴഞ്ചന്‍ ഏര്‍പ്പാടാണ്. ഇപ്പോള്‍ത്തന്നെ 2018-ലെ കേസെന്തായിരുന്നു എന്നും മറ്റും ഒരിക്കല്‍ക്കൂടി പഴയ വാര്‍ത്തകളിലേക്കു പോയി, തിരികെ വന്നു. കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായി. പഴയതിന്റെ ലിങ്കില്‍ നിന്ന് മറ്റു പല വാര്‍ത്തകളിലേക്കും വിശദാംശങ്ങളിലേക്കും പോയതിനുശേഷമാണ് വായിച്ചുകൊണ്ടിരുന്നതിലേക്ക് തിരിച്ചെത്തിയത്. മാത്രമല്ല, ടാഗു ചെയ്യുന്ന കാര്യങ്ങളില്‍ നിന്നോ ഗൂഗിളില്‍ നേരിട്ടു പോയോ മറ്റു വിവരങ്ങളും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കും. വിവിധ പത്രങ്ങള്‍, നിലപാടുകള്‍, വാര്‍ത്തയിലെ സത്യം എന്നിവയൊക്കെ തേടിപ്പോകാനും വായനക്കാരുടെ കമന്റുകള്‍ വായിക്കാനും അവസരമുണ്ട്. ആളുകള്‍ വാര്‍ത്തയോട് പ്രതികരിക്കുന്നതെങ്ങനെയെന്നും അതിനുള്ള മറുപടിയും മാത്രമല്ല, ഒറ്റനോട്ടത്തില്‍ പ്രതികരണമെന്തെന്നറിയാനുള്ള സംവിധാനവും നിലവിലുണ്ട്.



 

 

സംഗതി ഗംഭീരമായിട്ടുണ്ട്. ഇന്റര്‍വ്യൂവിന്റെ തുടക്കം. (ഇവിടെ നേരത്തേ സൂചിപ്പിച്ച വാര്‍ത്ത) അതില്‍ പരാമര്‍ശിച്ചിരിക്കുന്നവ ഫേസ് ബുക്കിലെ പോസ്റ്റുമായി ബന്ധപ്പെട്ടതാണ്. (സ്ക്രീന്‍ ഷോട്ട് കാണുക)

ഇതാണോ കമ്പനി കാണാനിരുന്ന യുദ്ധം? പ്രയോഗമൊക്കെ കൊള്ളാം! മറുപടിയും. രണ്ടുവര്‍ഷം മുമ്പത്തെ കുറിപ്പിന് മറുപടി നല്‍കി എന്നതാണ് വാര്‍ത്ത. വാര്‍ത്ത കണ്ടെത്തിയ രീതിയും വാര്‍ത്തയാക്കിത്തീര്‍ത്ത സംഭവവും വായനക്കാരെ ആകര്‍ഷിക്കും. അടുത്ത ഖണ്ഡികയാണ് പ്രശ്നം. ബന്ധുനിയമനത്തിനെതിരെ യൂത്ത് ലീഗ് നയിച്ച യുദ്ധത്തിന്റെ പരിസമാപ്തിയായിരുന്നു ജലീലിന്റെ രാജി. യുദ്ധം നയിച്ചത് ഫിറോസും. ഇത് വാര്‍ത്തയിലെ വരികളാണോ അതോ FB പോസ്റ്റിലെ വരികളോ? അവിടെയാണ് സംശയം തോന്നുന്നത്.

Thursday, April 08, 2021

ഫ്രീഡം അറ്റ് മിഡ്നൈറ്റ് ഈസ് നോട്ട് ദാറ്റ് മച്ച് ഫ്രീ!

ഒന്ന് ആഞ്ഞു പിടിച്ചാല്‍ ഇരുപത് എപ്പിസോഡെങ്കിലും ആക്കിത്തീര്‍ക്കാവുന്നൊരു സീരിയല്‍ കഥയ്ക്ക് ഉത്തമമായിരിക്കും "ഫ്രീഡം അറ്റ് മിഡ്നൈറ്റ്" എന്ന ഷോര്‍ട്ട് ഫിലിം. അമ്മാതിരി കുലസ്ത്രീ സങ്കല്പം പേറുന്നതിനാല്‍ ഇത് പലര്‍ക്കും ദഹിച്ചുകാണും. ഭയങ്കര റീച്ച് കിട്ടും എന്ന സംവിധായകന്റെ കണക്കുകൂട്ടല്‍ പിഴച്ചില്ല. മാര്‍ക്കറ്റ് ഇത്തരം ഉത്തമകുടുംബിനികള്‍ക്കുള്ളതാണല്ലോ... എന്തൊക്കെയോ തുറന്നു പറയുന്നു, എതിര്‍ക്കുന്നു, പുരോഗമിക്കുന്നു എന്നൊക്കെ തോന്നിക്കാന്‍ ശ്രമിച്ചെങ്കിലും സ്വയം റദ്ദായിപ്പോകുന്ന സംഭാഷണപ്രധാനമായ ആഖ്യാനം. പൊടിക്കൈകളൊക്കെ കൊള്ളാം. കൃത്യസമയത്ത് കുക്കറില്‍നിന്നുള്ള വിസില്‍, സേമിയയുടെ മൃദുവായ ഒഴുക്ക്, ഇസ്തിരിപ്പെട്ടിയില്‍നിന്നുള്ള ആവി, കരിയുന്ന ഭക്ഷണം... 

യാതൊരു കലാമൂല്യവും തോന്നിക്കാത്ത കഥാപരിസരവും കഥാഗതിയും. ഏറ്റവുമെളുപ്പത്തില്‍ ഓണ്‍ലൈനില്‍‍ ആളുകള്‍ പരസ്യപ്രചരണത്തിലൂടെ എത്തിയതാവാനാണ് വഴി. കൃത്രിമമായ ശൈലിയിലേക്ക്, എന്താണ് പറയുന്നതെന്ന് എടുത്തു കാണിക്കുന്നതിലേക്ക് മാത്രം നില്‍ക്കുന്നത്. 

ഇങ്ങനെയൊരു പടത്തിന് മാര്‍ക്കറ്റുണ്ടാവും. മലയാളസിനിമയുടെ ഒരു പ്രത്യേക പാറ്റേണ്‍ ഇതിനുണ്ട്. പ്രത്യേക രീതിയിലുള്ള അവതരണം ഇതിനെ സ്വാധീനിക്കുന്നു. വരേണ്യസങ്കല്‍പ്പങ്ങളെ ചേര്‍ത്തു നിര്‍ത്താനാഗ്രഹിക്കുന്ന ചരിത്രബോധം. 

എന്തായാലും ഓരോ ഭാഗമായി വികസിപ്പിച്ച് അടുത്തൊരു സീരിയിലിനുള്ള സാധ്യത കാണാവുന്നതാണ്.  


Thursday, March 11, 2021

നന്മ നിറഞ്ഞവനോ ശ്രീനിവാസന്‍

 (2008-2009 കാലത്ത് എഴുതിയതും പ്രസിദ്ധീകരിക്കാന്‍ സാധിക്കാതെ പോവുകയും പിന്നീട് മറന്നുപോയതുമായ ഈ ലേഖനത്തെക്കുറിച്ച് ഈയിടെ ഓര്‍ക്കേണ്ടിവന്നു. കമ്പ്യൂട്ടറിന്റെ മെമ്മറി ചതിക്കാതിരുന്നതുകൊണ്ട് തിരികെക്കിട്ടി. സമ്പത്തുള്ളവന്റെ കൈയില്‍ അധികാരം കിട്ടുന്നതിനെക്കുറിച്ചുള്ള പ്രസ്താവന, എത്രമാത്രം അരാഷ്ട്രീയമാണെന്ന് കാണുമ്പോള്‍ ഇതൊക്കെ അന്നേ വ്യക്തമായിരുന്നല്ലോ എന്ന വിചാരത്തോടെ വെബ് ലോകത്ത് പോസ്റ്റു ചെയ്യുന്നു.)
-ഇപ്പോള്‍ ഇതിനെന്തെങ്കിലും പ്രസക്തിയുണ്ടോ എന്നതിലല്ല, ഇങ്ങനെയും ചിന്തിച്ചിരുന്നുവെന്ന് പറയുകയാണ്...
 
 
You can’t get spoiled if you do your own ironing.
- Meryl Streep, Film Year Book 1985.
For years I’d been popular in America not because of my talent but because I was famous.
- Cher, Los Angeles Times, 5th December 1982.
 
            സിനിമ ഒരു ഭാഷയാകുന്നത് അതിന് ഉയര്‍ന്നതലത്തിലുള്ള സംവേദനശേഷി കൈവരുമ്പോഴാണ്. ഈ ഭാഷ സൈദ്ധാന്തികതലത്തില്‍ അപഗ്രഥിക്കുന്നതോടെയാണ് അതിന്റെ വിനിമയമൂല്യം വിലയിരുത്തപ്പെടുന്നത്. മലയാളസിനിമാവ്യവസായം തകര്‍ച്ചയുടെ വക്കിലെത്തുമ്പോഴും വിനിമയമൂല്യം കൊണ്ട് സിനിമയെ പിടിച്ചുനിര്‍ത്താനായ വ്യക്തിത്വമാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ മാര്‍ക്കറ്റില്‍ ഏറെ മൂല്യമുള്ളതും വിനിമയസാധ്യതകളുടെ ചെപ്പടിവിദ്യകള്‍ കൈവശമാക്കിയവയുമാണ്. സിനിമയിലുള്ള ശ്രീനിവാസന്റെ ഇടപെടലുകളെ അക്കമിട്ടു നിരത്തുകയാണെങ്കില്‍ താഴെപ്പറയുന്നവയായിരിക്കും അദ്ദേഹത്തിന്റെ സാധ്യതകളെന്ന് ഉറപ്പിക്കാവുന്നതാണ്. 
1. നര്‍മ്മഭാഷണത്തോടെ എന്തിനെയും നേരിടുന്ന രീതി.
2. വേഷഭൂഷാദികളിലോ, ആലങ്കാരികപ്രയോഗങ്ങളിലോ വിശ്വസിക്കാത്ത പ്രകൃതം.
3. പുത്തന്‍സാങ്കേതികവിദ്യകളുടെ പ്രയോഗവൈഭവങ്ങളില്ലാത്ത പ്രമേയാവതരണം.
4. സങ്കീര്‍ണ്ണമല്ലാത്ത പ്രമേയ പ്രശ്‌നപരിസരങ്ങള്‍.
5. യാന്ത്രികമല്ലാത്ത വിവരണരീതി.
6. സംഭാഷണങ്ങളില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയ-സാമൂഹിക വിമര്‍ശനം.
7. ഏറ്റവും പുതിയ പ്രശ്‌നങ്ങളിലുള്ള ഇടപെടല്‍.
8. ഗുണപാഠമെന്നോണം പ്രേക്ഷകനെ ചിന്തിപ്പിക്കുന്നതിനുള്ള ശ്രമം.
            ഈ രീതിയില്‍ മലയാളസിനിമാരംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസനെ വിലയിരുത്തേണ്ടത് ഒരനിവാര്യതയായിരിക്കുന്നു. മേല്‍പ്പറഞ്ഞ മുദ്രകള്‍ക്കകത്ത് തെളിഞ്ഞു കാണാന്‍ കഴിയുന്ന ശ്രീനിവാസന്‍ മലയാളസിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിശോധിക്കുമ്പോള്‍ ഓജസ്സറ്റ, നിര്‍ജ്ജീവമായ ഒരു ചലച്ചിത്രരീതി തെളിഞ്ഞു വരുന്നതുകാണാം. മാത്രമല്ല, സിനിമാ ചരിത്രത്തിലേക്ക് മൂല്യനിര്‍ണ്ണയസ്വഭാവത്തോടെ പഠനവിധേയമാക്കേണ്ട എന്തെല്ലാം മാധ്യമക്കാഴ്ചകളാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്നു പരിശോധിക്കുമ്പോള്‍ ഇല്ലായ്മകള്‍ ഏറെക്കാണാം.

Wednesday, January 20, 2021

ഗ്രേറ്റ് അടുക്കള ഗ്രേറ്റ് ഇന്ത്യന്‍ അടുക്കളയാകുന്നതെങ്ങനെ

ഉപരിപ്ലവചര്‍ച്ചകളില്‍ അഭിരമിക്കുകയും പെട്ടെന്നു തന്നെ തന്റെ സ്വകാര്യജീവിതത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. അത് ഡ്രാഗണ്‍ ഫ്രൂട്ടിന് കമലമെന്ന് പേരു നല്കുന്നതുപോലെയൊരു ഗിമ്മിക്കുമല്ല. യഥാര്‍ത്ഥ ഇന്ത്യനവസ്ഥയെ മറച്ചുവച്ച് മറ്റെന്തിനെയോ പൊലിപ്പിക്കുന്ന, പുറമേ ദൃശ്യമാകുന്ന കുടുംബമെന്ന കൂട്ടിക്കെട്ടിനകം എത്രത്തോളം ദുര്‍ബ്ബലവും ദുഷിച്ചതുമാണെന്നും വാഷ്ബേസിനു കീഴിലെ അഴുക്കുവെള്ളം പോലെ നേരില്‍ക്കണ്ടാലും ദൃശ്യമാകാത്തതാണെന്നും പറയുന്നതിനാലാണ് ഗ്രേറ്റ് അടുക്കളയെന്ന പേര് ഗ്രേറ്റ് ഇന്ത്യന്‍ അടുക്കളയാകുന്നത്. ദൃശ്യവിനിമയമെന്ന നിലയില്‍ അടുക്കളിയിലെ പൊട്ടും പൊടിയും വരെ സ്ത്രീയെ നിര്‍ണ്ണയിക്കുന്നതെങ്ങനെ എന്ന തലത്തിലേക്ക് വളരുന്ന സിനിമയാണത്. എണ്ണയില്‍ വേവുന്ന പലഹാരങ്ങളും കറിക്കത്തിയില്‍ നുറുങ്ങിത്തീരുന്ന പച്ചക്കറികളും ക്ലോസപ്പിലും നിശ്ചലമായ ക്യാമറാ ആംഗിളിലും പ്രേക്ഷകരെ പരീക്ഷിക്കുകയാണ്. ഗ്യാസടുപ്പിനൊപ്പം പുകയടുപ്പില്‍ വേവുന്ന ഭക്ഷണം രണ്ടു തലമുറയുടെ വീക്ഷണ വ്യത്യാസങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിക്കുകയും അതിലെ സ്വാസ്ഥ്യങ്ങളെ കുത്തിനോവിക്കുകയുമാണ്.