Tuesday, October 29, 2019

സിനിമയുടെ സാങ്കേതികതയും തിരക്കഥയും

സിനിമയുടെ സാങ്കേതികതയും തിരക്കഥയും
(സെമിനാർ അവതരണത്തിനുള്ള ഭാഗികചട്ടക്കൂട്)

സിനിമയ്ക്ക് ആധുനികലോകവുമായുള്ള ബന്ധം എടുത്തുപറയത്തക്കതാണ്. കാരണം ആധുനികലോകത്തെ വ്യാവസായികവികാസവുമിട്ടാണ് അതിനു ബന്ധം. വ്യവസായം വികസിക്കുന്നുവെന്നു പറയുമ്പോൾ സാങ്കേതികവിദ്യയിൽ മാറ്റങ്ങളുണ്ടാകുന്നു എന്നർത്ഥം. സ്വാഭാവികമായും അതേവരെ ശീലിച്ചുപോന്ന കലാഭിരുചികളിലും മാറ്റങ്ങളും നൂതനത്വവും ഉണ്ടാകും. ഈ മാറ്റത്തെയാണ് സിനിമയുടെ സാങ്കേതികതയും തിരക്കഥയും എന്ന വിഷയത്തെ സമീപിക്കുമ്പോൾ മനസ്സിലാക്കേണ്ടത്.
ആധുനികതയുടെ വ്യവഹാരമെന്നത് കൊളോണിയൽ അധിനിവേശങ്ങളുടെ ചരിത്രബോധവുമായി ബന്ധപ്പെട്ടുനില്ക്കുന്നു. പാശ്ചാത്യലോകത്തെ സാങ്കേതികജ്ഞാനത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് പുതിയ ചിന്തകൾക്കും ഗവേഷണങ്ങൾക്കും പ്രാപ്തരാവുന്ന പൊതുസമൂഹത്തെയാണ് ഇവിടെ കാണാനാവുക. സ്വാതന്ത്ര്യസമരംപോലും അത്തരം തിരിച്ചറിവുകളുടെ ഭാഗമായി പുതിയ തലങ്ങളിലേക്ക്

Friday, October 25, 2019

ആധുനികതയുടെ കാലത്ത് സ്മാരകശിലകളിൽ കൊത്തിവച്ചത്

ദേശം ഒരു വ്യക്തിയെ അടയാളപ്പെടുത്തുന്നത് കാലത്തിലൂടെയാണെന്ന് വിചാരിച്ചാല്‍ ഒരു ഭിഷഗ്വരന്‍ എഴുത്തുകാരന്റെ പരിവേഷത്തോടെ, അരാജകജീവിതത്തിലേക്ക് കടന്നുവരുന്നതെങ്ങനെയെന്ന് എളുപ്പത്തില്‍ വിലയിരുത്താനാവും. കന്യാവനങ്ങളില്‍ത്തുടങ്ങി വേരുകളിലേക്കും മരുന്നിലേക്കും സഞ്ചരിക്കുന്ന ഒരു സാധാരണ വായനക്കാരന് നവഗ്രഹങ്ങളുടെ തടവറയിലേക്കെത്തിയ അലിഗഢിലെ തടവുകാരനെയും സൂര്യന്‍, കത്തി എന്നിവയെയും ഓര്‍ക്കാനും സ്മാരകശിലകളുടെ സൗന്ദര്യത്തെ ആസ്വദിക്കാനുമാവും.
നോവലെഴുത്തിലെ ആഖ്യാനസാധ്യതകളെ ഉപയോഗപ്പെടുത്തിയ സൂര്യനേക്കാള്‍, കത്തിയേക്കാള്‍ ഏറെ പ്രിയംകരമാവുക സ്മാരകശിലകളാണ്. ഒരുപക്ഷേ, ഖസാക്കിന്റെ ഇതിഹാസത്തോളം സമൃദ്ധമായ ഒന്ന്. എഴുത്തിനെ സ്‌നേഹിക്കുന്നവര്‍ക്ക്, എഴുതുന്നവര്‍ക്ക് അസംഖ്യം കഥകളുടെ സാധ്യതകള്‍ കണ്ടെടുക്കാന്‍ സാധിക്കുന്നത് സ്മാരകശിലകളിലൂടെയാണ്.

Tuesday, October 22, 2019

തോട്ട

ആത്മാക്കൾ കൂടുവിട്ടു കൂടുമാറുന്ന ഒരു സന്ധ്യനേരത്താണു പുഴയുടെ നടുക്കുള്ള ശിവൻപാറയുടെ അടിയിൽനിന്നും വെള്ളത്തിലേക്കുയർന്നുവന്ന ചുവന്നനിറമുള്ള ഒരു കുമിള ഗ്ലപ് ശബ്ദത്തോടെ പുറത്തേക്കുകടന്ന് പുഴയരികിലുള്ള കൈതക്കാട്ടിലേക്കു നീങ്ങിയത്.
മദ്യലഹരിയിൽ കാലുകൾനീട്ടി കൈകൾ പുറകിലേക്കു കുത്തി പുഴക്കരയിൽ ചരിഞ്ഞിരിക്കുകയായിരുന്ന ചാന്നനാണത് ആദ്യം കണ്ടത്. അവസാനവും. അയാൾ പെട്ടെന്നു ലഹരി നഷ്ടപ്പെട്ടു കണ്ണുകൾ തിരുമ്മി ഒരിക്കൽക്കൂടി കുമിളയെ നോക്കി. പതഞ്ഞുപൊങ്ങി വട്ടംചുറ്റി കുമിള കൈതക്കാട്ടിലേക്കു മറഞ്ഞു തുടങ്ങുകയായിരുന്നു.
ചാന്നനൊന്നും മനസ്സിലായില്ല.
രൈരുനായരും തോമസ് പന്നിപ്പാടനും പുഴയുടെ അക്കരെനിന്നും വിളിച്ചുചോദിച്ചു.
ആരാടാ അവിടെ ബീഡി വലിച്ചിരിക്കണത്?
ചാന്നനാണ്ടാ... ബീഡി കൈതക്കാട്ടിലിക്ക് കേറിപ്പോയെടാ...
വട്ടംവീശിത്തള്ളി വിടരുന്ന വെള്ളത്തിന്റെ ഞെട്ടലിൽത്തന്നെ തുറിച്ചുനോക്കിക്കൊണ്ട് ചാന്നൻ പിന്നെയും ഏറെ നേരമിരുന്നു. കുളിക്കാൻ വന്ന പെണ്ണുങ്ങൾ ആരും പുഴക്കടവിലില്ല എന്നുറപ്പുവരുത്തി ചാന്നൻ കൈതക്കാട്ടിലേക്കു നടന്നു. പുഴവെള്ളത്തിനു നടുവിൽ ഉയർന്നു നിന്നിരുന്ന ശിവൻപാറ ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞിരുന്നു. പാറയുടെ അടിയിൽനിന്നും എന്തൊക്കെയോ നിലവിളികൾ കൈതക്കാട്ടിനെ ലക്ഷ്യമാക്കി ഉയർന്നുവന്നു.

Tuesday, September 24, 2019

ശരപഞ്ജരവും മലയാളസിനിമയും

മലയാറ്റൂർ രാമകൃഷ്ണൻ കഥയെഴുതുകയും കെ. ടി. മുഹമ്മദ് സംഭാഷണം തയ്യാറാക്കുകയും യൂസഫലി കേച്ചേരി ഗാനരചന നടത്തുകയും ദേവരാജൻ സംഗീതം നിർവഹിക്കുകയും ഹരിഹരൻ സംവിധാനം ചെയ്യുകയും ചെയ്ത 'ശരപഞ്ജരം' എന്ന സിനിമയിൽ കുതിരയെ എണ്ണയിട്ടു തടവുന്ന ജയനും അതു നോക്കിനില്ക്കുന്ന ഷീലയും ഉൾപ്പെടുന്ന രംഗം പല സാഹചര്യങ്ങളിൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
ക്യാമറ ജയന്റെ ശരീരത്തിലൂടെ സഞ്ചരിക്കുകയാണ്; ദൃഷ്ടി ഷീലയുടേതാണെന്നു മാത്രം. ഒരു നീല നിക്കർ മാത്രമിട്ട് കുതിരയെ തടവുന്ന ഈ രംഗത്തിനു മുമ്പേ മറ്റൊരിടത്ത് ജയൻ തന്നെ 'എന്റെ ആരോഗ്യത്തിന് കുതിരയെ നോക്കുന്ന ജോലി മാത്രം പോര' എന്നു പറയുന്നുമുണ്ട്. ഇതു കേട്ടതിനാലാണ് അതൊന്നു പരീക്ഷിക്കണമല്ലോ എന്നു തീരുമാനിച്ച യജമാനത്തിയായ ഷീല കുതിരയ്ക്ക് മദ്യം കൊടുക്കാൻ ആവശ്യപ്പെടുന്നത്. മദ്യലഹരിയിലോടുന്ന കുതിരയെ നിയന്ത്രിച്ചുനിർത്തുന്ന ജയനെ ബൈനോക്കുലറിലൂടെ നോക്കുന്ന ഷീലയിൽ അയാൾ ആവേശിക്കുന്നത് ഹൃദ്രോഗിയായ ഭർത്താവിനടുത്ത് ശയിക്കുന്ന സാഹചര്യങ്ങളിലൂടെ കടത്തിവിട്ടിരിക്കുന്നു, സിനിമയിൽ. അതുകൊണ്ടുതന്നെ, ജയന്റെ ശരീരശക്തിയും സംഭാഷണചതുരതയും സിനിമയെ പലയിടങ്ങളിലും നിയന്ത്രിക്കുന്നതായി മനസ്സിലാക്കാൻ സൂക്ഷ്മവായനയുടെ ആവശ്യമില്ല. മറ്റൊരിടത്ത്, നിന്നെക്കൊണ്ടു മാത്രം ഞാൻ തൃപ്തനാവില്ല എന്ന് ഷീലയോട് ജയൻ പറയുന്ന രംഗവുമുണ്ട്.

Saturday, September 21, 2019

സിനിമ കാണുമ്പോഴും കാണാതിരിക്കുമ്പോഴും

ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്ത്, സ്കൂളില്‍ സിനിമാപ്രദര്‍ശനമുണ്ടെന്ന അറിയിപ്പു കിട്ടുന്നു. സിനിമാ പ്രദർശനവുമായി സ്കൂളുകളിൽ വരുന്ന ആളുകളുണ്ട്. കുട്ടികളിൽനിന്ന് അമ്പതു പൈസയോ ഒരു രൂപയോ മറ്റോ ആയിരിക്കും പിരിവ്. തീയേറ്ററിൽ പോയിക്കാണുന്നവർ തീരെ കുറവാണ്. എല്ലായ്പോഴും പോകാൻ ആവില്ല. ഉത്സവസമയത്തോ, വെക്കേഷൻ സമയത്തോ പോയാലായി.  പിക്‌നിക് എന്ന സിനിമയാണ് പ്രദർശിപ്പിക്കുന്നതെന്ന് ബോർഡിൽ എഴുതി വച്ചിരുന്നത് വൈകീട്ട് സ്കൂൾ വിട്ടു വരുമ്പോൾ കണ്ടു. 1975-ല്‍ ഇറങ്ങിയ ചിത്രമാണ്. എട്ടോ ഒന്‍പതോ വര്‍ഷങ്ങള്‍ക്കുശേഷമാണ് അതേ സിനിമ സ്കൂളിലെത്തിയിരിക്കുന്നത്. കാഴ്ചയെന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഓർക്കുക. അതേ സംഭവങ്ങളൊക്കെ പലപ്പോഴായി കണ്ടിട്ടുണ്ട്. 16എംഎം പ്രൊജക്ടർ ലഭ്യമാണ് എന്ന ബോർഡ്. 16എംഎമ്മിന്റെ(?) പ്രൊജക്ഷനിലാണ്  സിനിമ സ്കൂളിലെത്തുന്നത്. ഹാളിന്റെ ഏറ്റവും മുന്നില്‍ വലിച്ചുകെട്ടിയ സ്ക്രീനില്‍ സിനിമ തെളിയുന്നതു കാണാന്‍ എല്ലാ ക്ലാസില്‍ നിന്നും കുട്ടികള്‍ വരിവരിയായെത്തുന്നു. തറയില്‍ നിരന്നിരിക്കുന്നു.

Friday, August 30, 2019

ആകർഷിച്ച ഒരു ലേഖനം

ഇന്ന് ഒരു ലേഖനം വായിച്ചു. കുറച്ചുദിവസം മുമ്പേ സോഷ്യൽ മീഡിയയെക്കുറിച്ച് എഴുതിയതേയുള്ളൂ. സാങ്കേതികമായി വഴിതെറ്റിക്കൽ എന്ന മേൽവിലാസമാണതിനു നല്കിയത്. അതുമായി ചേർച്ചയുണ്ടോ എന്നു നോക്കേണ്ടതില്ല. എങ്കിലും അതു തന്നെ ഇത് എന്നു തോന്നിപ്പോകുന്നു. മാറ്റങ്ങൾ അനിവാര്യമാണല്ലോ. അതിലേക്ക് എത്തിച്ചേരാൻ പ്രയാസമുണ്ടെങ്കിലും എത്തിയിരിക്കുക തന്നെ ചെയ്യും. കൂടുതൽ പറയുന്നില്ല. ലിങ്ക് താഴെയുണ്ട്. 

Sunday, August 25, 2019

സോഷ്യൽമീഡിയ സാങ്കേതികമായി വഴിതെറ്റിക്കുമ്പോൾ

ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ് തുടങ്ങി എത്രയെങ്കിലും സോഷ്യൽമീഡിയ സൈറ്റുകളുണ്ട്. ഇവയോരോന്നും വഴിതെറ്റിക്കുന്നതിന് ഉപയോഗിക്കാറുണ്ട് എന്ന് പലരും തുറന്നുസമ്മതിക്കുന്ന കാലമാണിത്. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അന്തരം ഭരിക്കുന്നവർക്ക് ചില ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട് എന്നതാണ്. ലൈക്കും ഷെയറും കമന്റുകളുമായി തകർക്കുന്ന ഭരിക്കപ്പെടുന്നവർ ഈ ഉദ്ദേശ്യ-ലക്ഷ്യങ്ങളെക്കുറിച്ച് തെറ്റിദ്ധരിക്കുകയാണ്. കാലമേറെച്ചെല്ലുമ്പോൾ, ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തങ്ങൾ ചെയ്തവരാണ് കടന്നുപോയവരെന്ന് (ഈ തലമുറ അറിയണമെന്നില്ല) വരുംതലമുറയ്ക്ക് ബോധ്യപ്പെടും. സർഗ്ഗാത്മകമായ എല്ലാത്തരം പ്രവർത്തനങ്ങളും പേരെടുക്കുന്നതിനും മറ്റുള്ളവരെ ഭർത്സിക്കുന്നതിനും മാത്രമായിത്തീരുന്നത് തങ്ങളുടെ വില കുറയ്ക്കുകയാണ് ചെയ്യുക. അറുപതുവർഷങ്ങൾക്കിപ്പുറവും ഓർമ്മിക്കപ്പെടുമെന്നതുകൊണ്ട് മരിച്ചുപോയവർക്കെന്തുകാര്യം?

Wednesday, June 26, 2019

വിവാദങ്ങളൊന്നും പ്രാസവാദമാകുന്നില്ല

    കുറച്ചുനാള്‍ മുമ്പുള്ള ഒരു വാര്‍ത്തയാണ്: ലൈംഗികവിവാദത്തില്‍ ഉലഞ്ഞുപോയതിനാല്‍ രണ്ടായിരത്തി പതിനെട്ടാമാണ്ടിലെ സാഹിത്യത്തിനുള്ള നോബല്‍സമ്മാനം നല്‍കുന്നതു സംബന്ധിച്ച തീരുമാനം നീട്ടിവച്ചുവെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലൂടെയാണ് ഈ വിവരം അവരറിയിച്ചത്. പതിനെട്ടംഗ കമ്മിറ്റിയില്‍ ഏഴുപേരെയാണത്രേ സസ്പെന്‍റ് ചെയ്തിട്ടുള്ളത്. സംഗതി ലൈംഗികവിവാദമാണ്. ലൈംഗികാരോപണം നേരിട്ട ഉന്നതരായ അംഗങ്ങളോടുള്ള പ്രതിഷേധസൂചകമായി രാജിവച്ചവരുമുണ്ട്. സാഹിത്യപുരസ്കാരങ്ങളില്‍ പരമോന്നതമായി കാണുന്ന നോബല്‍ പുരസ്കാരംപോലും ഇത്തരം വിവാദങ്ങളില്‍നിന്ന് രക്ഷപ്പെടുന്നില്ലെങ്കില്‍ സാഹിത്യരംഗത്തെ മറ്റു വിവാദങ്ങളെയും അവയുടെ അടിയൊഴുക്കുകളെയും കുറിച്ച് ഏറെപ്പറയേണ്ടതില്ല.
    ഈയടുത്ത കാലത്ത് കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ വിവാദമാണ് എസ്. ഹരീഷിന്‍റെ മീശ എന്ന നോവലുമായി ബന്ധപ്പെട്ടത്. ഒരു വാരികയില്‍ മൂന്ന് അധ്യായങ്ങള്‍ പ്രസിദ്ധീകരിച്ച നോവല്‍ പിന്‍വലിക്കേണ്ടിവന്ന സാഹചര്യമെന്തെന്ന് വായനക്കാര്‍ക്കറിയാവുന്നതാണ്.

Monday, April 02, 2018

സോഷ്യൽമീഡിയയിലെ കളമെഴുത്തും തുള്ളലും

ഏറ്റവുമെളുപ്പത്തിൽ കൈയടി കിട്ടാനുള്ള സോഷ്യൽമീഡിയ തന്ത്രങ്ങളെയാണ് ജാതിരഹിതരായ ആളുകളെക്കുറിച്ചുള്ള പ്രസ്താവനയ്ക്കു നല്കിയ പ്രാധാന്യവും ചർച്ചയും ഓർമ്മിപ്പിക്കുന്നത്. സന്ദേശമെന്ന സിനിമയിലെ “അന്തർധാര സജീവമായിരുന്നു” എന്ന പ്രയോഗത്തെ കളിയാക്കി സോഷ്യൽമീഡിയ ഉപയോഗിച്ചപ്പോൾ, ചെറിയൊരു സംശയമുണ്ടായിപ്പോയി, വിപ്ലവപക്ഷത്തിന് – കടുപ്പിച്ചു കാര്യം പറഞ്ഞാൽ പുതിയ തലമുറയ്ക്ക് മനസ്സിലാകുന്നില്ലെന്നുണ്ടോ? പറഞ്ഞു പറഞ്ഞ് പലതും കാടുകയറിപ്പോയതാണെന്നും അതിനെക്കുറിച്ച് ചിന്തിക്കുകയും തിരുത്തുകയുമാണ് വേണ്ടതും എന്നല്ല, ഇനി നല്ലതൊന്നും പറയേണ്ട എന്ന നിലവാരത്തിലേക്ക് വന്നുപെടുകയായിരുന്നു അവർ.
  നല്ലതൊക്കെ ആളുകൾ കേട്ടിരിക്കും. മനസ്സിലായാലും, ഇല്ലെങ്കിലും – അക്കാദമിക് തലത്തിലേതാണെങ്കിൽ, വലിയ വലിയ കാര്യങ്ങളൊക്കെ ചർച്ച ചെയ്യുകയാണ് എന്നു വിലയിരുത്തുകയും മനസ്സിലാക്കാൻ ശ്രമിക്കുകയോ വിട്ടുകളയുകയോ ചെയ്യുകയുമാണ് സാധാരണക്കാർ ചെയ്യുക. തനിക്കു മനസ്സിലാകാത്തതൊക്കെ വെടക്കാണ് എന്ന സമീപനം പുലർത്തിയിരുന്നവർ അന്നും ഇന്നും ധാരാളമുണ്ട്. 

Friday, January 05, 2018

മാരിയമ്മയാണെ, അന്ത കാഫറോടെ ഷ്കോളി പുഗമാട്ടേ!

വരുംവരായകളുടെ ഓർമ്മകളിലെവിടെയോ കണ്ടുമറന്ന, കേട്ടുമറന്ന പ്രയോഗവിശേഷങ്ങൾ. പ്രകാശമൗനങ്ങളുടെ തിരത്തള്ളലിൽ വിറയ്ക്കുന്ന വിരൽത്തുമ്പ്. കരിമ്പനകൾ. പട്ടത്തണ്ടുകളിൽനിന്ന് താഴേക്കൂർന്നുവീണ മഴത്തുള്ളികളിൽ ഇരുണ്ടുതുടങ്ങിയ ഗ്രാമവീഥികൾ. അവിടങ്ങളിൽ കളിച്ചുതിമർത്ത് അലർച്ചകളവസാനിപ്പിക്കുന്ന കുട്ടികൾ. സന്ധ്യയിൽ വേവട പിടിപ്പിച്ച നരകപടത്തിനു മുന്നിലിരുന്നു കൊണ്ട് പീടികക്കാരൻ ഗ്ലാസുകൾ കലത്തിൽ മുക്കി കഴുകിവച്ച് നന്നാരി സർവത്തിന്റെ കുപ്പി തുറന്നു. പുതുവെള്ളത്തിന്റെ തണുപ്പാണ് പിന്നീട് അനുഭവിക്കാനാവുക. പുതുവെള്ളത്തിന്റെ ഗന്ധവും അഴകുമായിത്തീരുകയാണത്. ഒരു ദശാസന്ധിപോലെ ആ ചെറിയ പീടികകളുടെ നടുവിൽ വെട്ടുവഴി അവസാനിച്ചു എന്നാണ് വിജയൻ പറഞ്ഞുതുടങ്ങുന്നത്. അത് മലയാളത്തിലെ നോവലനുഭവങ്ങളുടെ വ്യത്യസ്തമായ ആരംഭമായിരുന്നു. വിജയന്റെ തന്നെ ചെറുകഥയിൽനിന്ന് നോവലിലേക്കുള്ള വളർച്ചയുടെ ദശാസന്ധിതന്നെയായിരുന്നു അത്.    

ഒരു നോവൽ സ്ഥലപ്പെരുമയായിത്തീരുന്ന അപൂർവ്വം കാഴ്ചകളിലൊന്നാണ് ഖസാക്കിന്റെ ഇതിഹാസം പകർന്നുനല്കിയത്. 

Thursday, January 04, 2018

നോവലിന് സാങ്കേതികതയുടെ കാലത്തോട് സംവദിക്കുവാനുള്ളത്...

    സാങ്കേതികവിദ്യ അതിന്റെ ഏറ്റവും ഉയർന്ന തോതിൽ ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സന്ദർഭമാണിത്. എന്നിട്ടും പ്രാകൃതമായ ധാരണകളിൽനിന്നും നവോത്ഥാനം തള്ളിക്കളഞ്ഞ പല താല്പര്യങ്ങളിൽനിന്നും മനുഷ്യൻ മുക്തി നേടിയിട്ടില്ല. ഫാസിസം അതിന്റെ കടന്നാക്രമണം ഏറ്റവും ശക്തമായി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സന്ദർഭത്തിൽ മലയാളത്തിലെ എഴുത്തിനെയും ചിന്തകളെയും മാറ്റിയെഴുതിയ രണ്ടു കൃതികൾ സാങ്കേതികതയും ആഖ്യാനരീതികളുമെന്ന നിലയിൽ പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കവികൾ ക്രാന്തദർശികളാണ് എന്ന ഭാരതീയചിന്ത അന്വർത്ഥമാകട്ടെ.
   
ആനന്ദിന്റെ ഗോവർദ്ധന്റെ യാത്രകൾ എന്ന കൃതിയ്ക്കും ടി.ഡി. രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയ്ക്കും തമ്മിൽ എന്താണ് ബന്ധം? പ്രത്യക്ഷത്തിൽ ബന്ധമൊന്നും കാണേണ്ടെങ്കിലും അന്തർധാരയായി വർത്തിക്കുന്ന സാഹിത്യത്തിലെ ഒരു വലിയ വെളിപ്പെടുത്തൽ ഇവകൾക്കു തമ്മിലുണ്ട്. ഗോവർദ്ധൻ നാടകത്തിൽനിന്നും ഇറങ്ങിവരുന്ന കഥാപാത്രമാണെങ്കിൽ ഇട്ടിക്കോര പതിനെട്ടാം കൂറ്റുകാർ എന്നറിയപ്പെടുന്ന കുന്നംകുളത്തെ കുടുംബത്തിൽ നിന്നുമാണ് വരുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രധാന നിരീക്ഷണങ്ങളിലൊന്നായി കണക്കാക്കുന്ന ട്രാൻസ്‌റിയലിസവുമായിട്ടാണ് ഇവയ്ക്കു ചാർച്ച.
    എന്താണ് ട്രാൻസ്‌റിയലിസം അഥവാ പരിവർത്തനവാദം? പതിനൊന്നായിരം വോൾട്ടുള്ള കറണ്ടിനെ ഇരുനൂറ്റിമുപ്പതു വോൾട്ടാക്കി മാറ്റുന്ന ട്രാൻസ്‌ഫോർമർ ഒളിച്ചുനിർത്തുന്ന ഒരു യാഥാർത്ഥ്യമുണ്ട്. അതിൽ 11000 വോൾട്ട് വെറും 230 ആക്കി മാറ്റുകയെന്ന ജോലി ചെയ്തുകഴിയുന്നതോടെ

Wednesday, April 26, 2017

വേണം നമുക്കൊരു വൃന്ദാവനം

ദേശീയതയുടെ പേരിലാണ് ഇന്ന് പല ചർച്ചകളും നടക്കുന്നത്, നടന്നുകൊണ്ടിരിക്കുന്നത്. വ്യക്തിയുടെ പ്രാധാന്യം നഷ്ടപ്പെടുകയും അത് ആൾക്കൂട്ട കേന്ദ്രിതമാവുകയും ചെയ്യുന്നിടത്താണ് ദേശീയത കരുത്താർജ്ജിക്കുന്നത്. വ്യക്തിതാല്പര്യങ്ങൾ ദേശീയതയോടു സമരസപ്പെടുന്നത് ആനുകൂല്യങ്ങളുടെ ലഭ്യതയ്ക്കനുസരിച്ചാണ്. നിർമമമോ നിർവ്യാജമോ നിഷ്പക്ഷമോ ആയ ദേശീയത എന്നൊന്നില്ല. ജനിച്ച സ്ഥലത്തെ ആസ്പദമാക്കി നിർണയിക്കപ്പെടുന്ന പൗരത്വം അവിടെ നിലനില്ക്കുന്ന വ്യവസ്ഥകളെ സ്വീകരിച്ചുകൊണ്ട്, പൊരുത്തപ്പെട്ടുകൊണ്ട്
ചേർന്നുനില്ക്കുന്നു. ഇത്തരത്തിൽ ചേർന്നു നില്ക്കുന്ന ദേശീയതയെ മറ്റു വിശ്വാസങ്ങളുടെ പേരിൽ മുറിപ്പെടുത്തുന്നതിനോ പരിഷ്കരിക്കുന്നതിനോ ശ്രമിക്കുമ്പോൾ ഒരേ ദേശീയതയിലെ പല തരത്തിലുള്ള അംഗങ്ങളെയും വേറിട്ടു കാണുകയാണ് എന്ന് അർത്ഥമാക്കേണ്ടിവരും.

Sunday, March 26, 2017

ജനപ്രിയതയിലെ ദിലീപിസം


ജനപ്രിയത അത്ര മോശം പദമല്ല; ജനാധിപത്യം മഹത്തായ ഒന്നാകുന്നതുകൊണ്ടുതന്നെ. ധാരാളം പേര്‍ പിന്തുണയ്ക്കുന്നതും ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതുമായ അവസ്ഥയെയാണ് ജനപ്രിയത എന്നു നിര്‍വ്വചിക്കുന്നത്. എങ്കിലും ഇതിനെ സംശയദൃഷ്ടിയോടെ നോക്കുന്നവര്‍ ഏറെയുണ്ട്. ജനപ്രിയതയുള്ള പലതും അവ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളുടെ ആഴത്തിലുള്ള അന്വേഷണത്തിലേക്കെത്തുമ്പോള്‍ തെറ്റായ നിലപാടുകള്‍ പുലര്‍ത്തുന്നവെന്ന തിരിച്ചറിവാണ് ജനപ്രിയതയെ സംബന്ധിക്കുന്ന സംശയങ്ങള്‍ക്കു കാരണം. ആള്‍ക്കൂട്ട ഉന്മാദമുണ്ടാക്കുന്ന സിനിമകളാണ് യഥാര്‍ത്ഥത്തില്‍ ജനപ്രിയതയെ പ്രതിലോമകരമായ ഒന്നാണെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഭരിക്കുന്നതാണല്ലോ ജനാധിപത്യം. എങ്കിലും ഈ സംവിധാനത്തില്‍ ജനവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ ഭൂരിപക്ഷത്തിന്‍റെ തീരുമാനം എപ്പോഴും ശരിയായിരിക്കും എന്നു പറയാനാവില്ല. എന്നാല്‍ ജനകീയത, ജനപ്രിയത തുടങ്ങിയവ നമുക്കെത്രമേല്‍ പ്രിയങ്കരമായിത്തീരുന്നുണ്ടെന്നും അതിനുള്ള കാരണങ്ങളെന്തായിരിക്കുമെന്നും ദിലീപെന്ന ജനപ്രിയനടനെ രൂപപ്പെടുത്തിയ ഘടകങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നുമുള്ള അന്വേഷണമാണ് ഈ ലേഖനം.

Saturday, September 03, 2016

ഇതുകൊണ്ടൊക്കെയാണ് ചരിത്രത്തെക്കുറിച്ച് പറയേണ്ടിവരുന്നത്...

വിശപ്പിനെക്കുറിച്ച് പറയുമ്പോള്‍ അതനുഭവിക്കണമെന്ന് പറയാറുള്ളത് വെറുതെയല്ല. കാരണം, വിശന്നു തളരുന്ന ഒരാള്‍ ഒരു ബിംബമോ, പ്രതീകമോ അല്ല. അതൊരു വാസ്തവമാണ്. സൊമാലിയയെന്നോ, അട്ടപ്പാടിയെന്നോ, സൊനാഗച്ചിയെന്നോ ഒക്കെപ്പറയുമ്പോള്‍ അവ വിശപ്പുമായിച്ചേര്‍ത്ത് വായിക്കപ്പെടുന്നവയല്ലെന്ന് ഉറപ്പാണ്. ഐലാന്‍ കുര്‍ദിയെക്കുറിച്ചോ ഉനയെക്കുറിച്ചോ കളഹന്ദിയെക്കുറിച്ചോ സൂര്യനെല്ലിയെക്കുറിച്ചോ ഒക്കെപ്പറയുന്നതില്‍ മറച്ചുവെച്ചിട്ടുള്ള ചില മുന്‍വിധികളുണ്ട്. പലതും ഇത്തരം മുന്‍വിധികള്‍ കൊണ്ടുമാത്രമാണ് കൂടുതല്‍ വിശദീകരണങ്ങളിലേക്കോ അന്വേഷണങ്ങളിലേക്കോ എത്തിച്ചേരാത്തത്. ചരിത്രത്തെ ഇന്നു നാം കാണുന്ന തരത്തില്‍ മനസ്സിലാക്കുന്നത്, ചരിത്രവസ്തുതകളെക്കുറിച്ച് ഉറപ്പില്ലാത്തതിനാലാണ്. 

Friday, May 13, 2016

ഇരട്ടനീതികൾ നമ്മെ വേദനിപ്പിക്കും – ഇന്നല്ലെങ്കിൽ നാളെ...


സൊമാലിയൻ പരാമർശത്തിനെതിരെ പ്രതികരിച്ചതൊക്കെ കൊള്ളാം. അതു വൈറലായതും കൊള്ളാം. ഒറ്റക്കെട്ടായി, ഉറക്കെപ്പറയാനും ഐക്യപ്പെടാനുമുള്ള താല്പര്യമാണിത്. സോഷ്യൽമീഡിയയിൽ പൊങ്കാലയെന്നു പറഞ്ഞ് അതേറ്റെടുക്കാൻ കൂടുതലാളുകളും തയ്യാറായി. ജനാധിപത്യമെന്നത് അങ്ങനെ വെറുതെ തട്ടിക്കളിക്കാനുള്ളതല്ലെന്നും അതുമായി ബന്ധപ്പെട്ടു പ്രസ്താവനകൾ നടത്തുമ്പോൾ കുറഞ്ഞപക്ഷം റിയാലിറ്റിയെക്കുറിച്ച് ചിന്തിക്കണമെന്നും ഏതു വലിയ നേതാവിനെയും ഓർമ്മപ്പെടുത്തുന്ന സംഭവമാണത്. എന്നാൽ, പ്രതികരണങ്ങളോരോന്നിലും നമ്മുടെയുള്ളിലുള്ള ശത്രു ശക്തനായി പ്രത്യക്ഷപ്പെട്ടുവെന്നതിൽ നാം ഭയക്കേണ്ടിയിരിക്കുന്നു. ഓരോ പ്രതികരണവും വെറും തമാശ പറച്ചിലിന്റേതായിരുന്നില്ല. ഹാസ്യം ഇകഴ്ത്തലിലൂടെയാണുണ്ടാവുകയെന്ന കാര്യത്തിൽ സംശയമേതുമില്ല.  പക്ഷെ, പല ട്രോളുകളും വർണ്ണവെറിയുടേത് മാത്രമായി എന്ന തിരിച്ചറിവുണ്ടാകുന്നില്ലെങ്കിൽ ഒരു പക്ഷത്തിനും നമ്മെ രക്ഷിക്കാനാവില്ല, ലിംഗനീതിയെയും സമത്വത്തെയും വൈകാരികപ്രകടനങ്ങളോളം എത്തിച്ചവർ വിശാലചിന്താഗതിയുടെ വക്താക്കളായിരുന്നില്ല. അവരങ്ങനെയെങ്കിൽ ഞങ്ങളിങ്ങനെ-യെന്നാണെങ്കിൽ അവരും ഞങ്ങളും തമ്മിലെന്താണു വ്യത്യാസം?